ബസ് നിർത്തിയപ്പോൾ ഒരു ഭാഗം റോഡിൽ; യുവാവിന്റെ മരണത്തിൽ ഡ്രൈവര്‍ക്കെതിരെ കേസ്
Mail This Article
അമ്പലപ്പുഴ ∙ ദേശീയപാതയിൽ ബൈക്ക് യാത്രികൻ മിനിലോറിക്ക് അടിയിൽപെട്ടു മരിച്ച സംഭവത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ഡ്രൈവർ ഋഷി കുമാറിനെതിരെ ചുമത്തിയത്. ബസിന്റെ ഒരു ഭാഗം റോഡിൽ കയറ്റി പാർക്ക് ചെയ്തതു മൂലമാണ് ബൈക്ക് ബസിൽ തട്ടിയതെന്ന് എഫ്ഐആറിൽ പറയുന്നു. ഋഷി കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പുന്നപ്ര ഗീതാഞ്ജലിയിൽ വേണുഗോപാല പിള്ളയുടെയും കാർത്തികയുടെയും മകൻ അനീഷ്കുമാറാണ് (27) ശനിയാഴ്ച വൈകിട്ടു നാലിനുണ്ടായ അപകടത്തിൽ മരിച്ചത്. റോഡിലെ കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടമെന്നു നാട്ടുകാർ പറയുന്നു. എന്നാൽ, ഇതു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്.
അനീഷ്കുമാർ ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്നു. പുന്നപ്ര കുറവൻതോടിനു സമീപം റോഡിലേക്കു കയറ്റി നിർത്തിയിരുന്ന ബസിന്റെ പിന്നിൽ വലതു മൂലയിൽ ഇടിച്ച ബൈക്കിൽനിന്ന് അനീഷ്കുമാർ റോഡിലേക്കു തെറിച്ചുവീണു. പിന്നാലെ വന്ന മിനിലോറി അനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ബസ് നിർത്തിയതിന് ഏതാനും മീറ്റർ പിന്നിൽ റോഡിന്റെ മധ്യഭാഗത്തോട് അടുത്താണ് കുഴിയുള്ളത്.
English Summary: Alappuzha Youth Accident Death Case: Lodged Against Bus Driver