ADVERTISEMENT

പാലക്കാട്∙ മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്തി. സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ കുന്നങ്കാട് വീട്ടിൽ സായിബ്ക്കുട്ടിയുടെ മകൻ ഷാജഹാൻ (40) ആണു കൊല്ലപ്പെട്ടത്. ഭാര്യ: ഐശുമ്മ, മക്കൾ: ഷാഹിർ, ഷഹീർ, ഷിഫാന.

സംഭവത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചു. ഡിവൈഎഫ്ഐയിൽനിന്നു അടുത്ത കാലത്ത് ബിജെപിയിലേക്കു പോയ 2 പേരാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നും സിപിഎം ആരോപിക്കുന്നു.

ഞായറാഴ്ച രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്‌ഷനിലാണ് സംഭവം. കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടിവീഴ്ത്തി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. ജില്ലാ ആശുപത്രിയിൽ എത്തിയ എംഎൽഎ എ.പ്രഭാകരൻ പിന്നീടു സംഭവ സ്ഥലവും സന്ദർശിച്ചു.

നേരത്തെ നടന്ന മലമ്പുഴ ആറുച്ചാമി കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണ് പ്രതികൾ എന്നാണ് പൊലീസിന്റെ നിഗമനം. 4 പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് ലഭിച്ച സൂചന. ഇവർക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. കൊലപാതകത്തിൽ പങ്കില്ലെന്നും സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നും ബിജെപി അറിയിച്ചു. എന്നാൽ രാഷ്ട്രീയ കൊലപാതകമാണോ ഇതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

English Summary: CPM leader hacked to death in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com