തിരുവനന്തപുരം മെഡി. കോളജ് മേൽപ്പാലം ഉദ്ഘാടനം 16ന്; 717.29 കോടിയുടെ മാസ്റ്റര്‍ പ്ലാൻ
Mail This Article
തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 16ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളജിലെത്തുന്ന ജനങ്ങളുടെയും ജീവനക്കാരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടിയുടെ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേല്‍പ്പാല നിര്‍മാണത്തിന് 18.06 കോടി വകയിരുത്തി. ഇതിലൂടെ ക്യാംപസിലുള്ള 6 പ്രധാന റോഡുകളുടെയും പാലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണു പൂർത്തിയാകുന്നത്. മെഡിക്കല്‍ കോളജ് ക്യാംപസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് കുമാരപുരം റോഡില്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്തുനിന്നും എസ്എടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണു മേല്‍പാലം. കിഫ്ബി ഫണ്ടുപയോഗിച്ച് ഇന്‍കെല്‍ മുഖാന്തരമാണു പദ്ധതി സാക്ഷാത്ക്കരിച്ചത്. 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേല്‍പ്പാലത്തിന്റെ വീതി. മോട്ടര്‍ വേ 7.05 മീറ്ററും വാക് വേ 4.05 മീറ്ററുമാണ്. ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണിഫോം സ്ലോപ്പിലാണ് മേല്‍പ്പാലം നിര്‍മിച്ചിട്ടുള്ളത്.
എസ്എടി ആശുപത്രി, ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളജ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ഓഫിസ്, സിഡിസി, പിഐപിഎംഎസ്, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ടെത്താവുന്നതാണ്. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കും.
English Summary: Thiruvananthapuram Medical College Fly Over Road Inauguration