ADVERTISEMENT

സീതത്തോട്∙ ആനകൾ തറയിൽ കിടന്നുറങ്ങുമെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം ഇല്ല. അതു കാട്ടാനയാണെങ്കിൽ പറയുകയും വേണ്ട. ആനയുറക്കം കാണമെങ്കിൽ ഗവിയിലേക്കു വരണം. ഭാഗ്യമുണ്ടെങ്കിൽ നേരിൽ കാണാം. അങ്ങനെ ഭാഗ്യം ലഭിച്ചവർക്കു കിട്ടിയ ചിത്രമാണ് ഈ വാർത്തയ്ക്കൊപ്പം. പമ്പ സബ് ഡിവിഷനിൽ അണക്കെട്ടിലെ ഡ്യൂട്ടിയും കഴിഞ്ഞ് മടങ്ങുകയായിരുന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായ അസി.എൻജിനീയർ സജി കുമാർ നാരങ്ങാനവും കൂട്ടർക്കുമാണ് ശനിയാഴ്ച രാവിലെ ഈ അപൂർവ കാഴ്ചകൾക്കു സാക്ഷികളായത്. ഇവർ പകർത്തിയ വിഡിയോ ചുവടെ.

ഗവി റൂട്ടിൽ ഐസി ടണൽ ചെക്ക് പോസ്റ്റിനു സമീപം പുൽമേട്ടിൽ എത്തിയപ്പോഴാണ് ആനയുറക്കം സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മൂന്നു പിടിയാനയാണു സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം സുഖമായി പുൽത്തകിടിയിൽ കിടന്ന് ഉറങ്ങുന്നു. കൂട്ടത്തിൽ ഒന്ന് ഇരുവർക്കും കാവലായി ചുറ്റോടുചുറ്റും വീക്ഷിച്ച് നിൽക്കുന്നു. കുറെ ഏറെ സമയം സജി കുമാറും കൂട്ടരും ആനയുറക്കം കണ്ട് നിന്ന് ആസ്വദിച്ചു. ഇതിനിടെ കാവലായി നിന്ന ആന സജികുമാറിനെ കണ്ടു. ഉടൻ എന്തോ സിഗ്നൽ നൽകി. കാവലാനയുടെ വലത്തുവശത്തു കിടന്ന ആന ആദ്യം എണീറ്റു. പ്രാഥമിക കൃത്യങ്ങൾ എല്ലാം നിർവഹിച്ചു. തൊട്ടു പിന്നാലെ ഇടതുവശത്ത് കിടന്ന ആനയും. ചുറ്റോടുചുറ്റും വീക്ഷിച്ച ശേഷം മൂവരും പുല്ലുകൾ തിന്ന് യാത്ര തുടരുന്നതു കണ്ടാണ് സജികുമാറും കൂട്ടരും കാടിറങ്ങിയത്.

elephant-gavi-1
ഗവി റൂട്ടിൽ ഐസി ടണൽ ചെക്ക് പോസ്റ്റിനു സമീപം പുൽമേട്ടിൽ എത്തിയ കാട്ടാനകൾ

ആനയുറക്കത്തെ പറ്റി നാട്ടിലും കാട്ടിലും നൂറു കഥകളാണ്. വലിയ മരത്തിൽ ചാരിനിന്ന് ഉറങ്ങുന്ന ഒറ്റപ്പെട്ട കാഴ്ചകളും കാണാറുണ്ട്. ദിവസം അഞ്ചു മണിക്കൂറിൽ കുറയാതെ ആനകൾ ഉറങ്ങാറുള്ളതായി വെറ്ററിനറി സർജൻ ഡോ.ഫിജി പറഞ്ഞു. ദിവസവും 50 കിലോമീറ്ററിൽ കുറയാതെ ആനകൾ നടക്കാറുമുണ്ടെന്ന് അവർ പറയുന്നു.

റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിന്റെ പരിധിയിലാണ് ഐസി ടണൽ പുൽമേട്. ഏറ്റവും കൂടുതൽ കാട്ടാനകളെ കാണാവുന്നത് ഈ പ്രദേശത്താണ്. ഗവി റൂട്ടിൽ സഞ്ചാരികളുടെ പ്രധാന ആകർഷണവും കാട്ടാനകളാണ്. മിക്കപ്പോഴും റോഡിലും ഇവയെ കാണാം.

English Summary: World elephant day special: Elephant sleeping images from Gavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com