സവർക്കറെ മാറ്റി ടിപ്പുവിന്റെ ബാനർ സ്ഥാപിച്ചു; കർണാടകയിൽ സംഘർഷം, കത്തിക്കുത്ത്
Mail This Article
ബെംഗളൂരു∙ ശിവമൊഗ്ഗയിൽ ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഒരു സംഘം സ്ഥാപിച്ച സവർക്കറുടെ ബാനർ എടുത്തുനീക്കി പകരം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്.
പൊലീസ് എത്തി ബാനർ നീക്കി പകരം ദേശീയപതാക സ്ഥാപിച്ചു. ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് ഇരുസംഘത്തെയും സ്ഥലത്തുനിന്നും നീക്കിയത്. കർഫ്യൂ പ്രഖ്യാപിച്ച പൊലീസ് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കുത്തേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ആർഎസ്എസ് അടക്കമുള്ള സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെും പീഡിപ്പിച്ചെന്നാരോപിച്ചാണ് ആർഎസ്എസ് ടിപ്പുവിനെതിരെ തിരിഞ്ഞത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കർണാടക സർക്കാർ മാധ്യമങ്ങൾക്ക് പരസ്യം നൽകിയിരുന്നു. പരസ്യത്തിൽനിന്നും ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതിനു പിന്നാലെയാണ് ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നം ഉടലെടുത്തത്.
English Summary: Clash Over Savarkar Poster in Shivamogga