അരിയും നാരങ്ങയും തിന്നു മുഖം ചുവന്നു; മോഷണം ആരോപിച്ച് സ്ത്രീയെ വിവസ്ത്രയാക്കി മർദിച്ചു
Mail This Article
ന്യൂഡൽഹി∙ തെക്കൻ ഡൽഹിയിലെ സത്‌ബാരിയിൽ മോഷണക്കുറ്റം ആരോപിച്ചു വീട്ടുജോലിക്കാരിയെ വിവസ്ത്രയാക്കുകയും ക്രൂരമായി മർദിക്കുകയും ബന്ദിയാക്കുകയും ചെയ്‌ത കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. പത്ത് മാസം മുൻപ് ഇവരുടെ വീട്ടിൽ നടന്ന മോഷണത്തിനു പിന്നിലെ പ്രതികളെ കണ്ടെത്താൻ കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഈ മാസം ഒൻപതിന് ഇവരുടെ വീട്ടിൽ ആഭിചാരക്രിയകളും നടന്നിരുന്നു. സത്‌ബാരിയിലെ അൻസൽ വില്ലയിലുള്ള ആഡംബര ഫാം ഹൗസിൽ വീട്ടുജോലിക്കുനിന്ന 43 വയസ്സുകാരിയാണ് ക്രൂരമായ മർദനത്തിനും അതിക്രമത്തിനും ഇരയായത്.
ആഭിചാര കർമങ്ങൾക്കുശേഷം ജോലിക്കാർക്കെല്ലാം മന്ത്രവാദി അരിയും നാരങ്ങയും തിന്നാൻ കൊടുത്തു. അരിയും നാരങ്ങയും തിന്നതിനുശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാൽ അവരാകും മോഷ്‌ടാവ് എന്നു മന്ത്രവാദി പറയുകയും ചെയ്തു. അരിയും നാരങ്ങയും തിന്നതിനു തൊട്ടുപിന്നാലെ യുവതിയുടെ മുഖം ചുവന്നതോടെ വീട്ടുടമ സ്ത്രീയെ ക്രൂരമായി മർദിക്കാൻ തുടങ്ങി.
മറ്റു വീട്ടുജോലിക്കാർ നോക്കിനിൽക്കെ അതിജീവിതയെ വിവസ്ത്രയാക്കുകയും മുറിയിൽ 24 മണിക്കൂറോളം ബന്ദിയാക്കുകയും ചെയ്‌തു. ഓഗസ്റ്റ് പത്തിനു പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനായി യുവതി അക്രമിയുടെ അനുവാദം തേടുകയും അപമാനം സഹിക്കാൻ വയ്യാതെ ശുചിമുറിയിൽ വച്ച് വിഷം കഴിക്കുകയും ചെയ്‌തു. സ്ത്രീയുടെ നില ഗുരുതരമായതോടെ അക്രമികൾ അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓഗസ്റ്റ് പതിനൊന്നിന് സ്ത്രീയുടെ പരാതിയിൽ കേസെടുത്തതായി മൈദൻഗർഹി പൊലീസ് അറിയിച്ചു.
English Summary: Delhi Family Strips, Assaults Domestic Help After Occultist's Theft Charge