ADVERTISEMENT

കണ്ണൂർ∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുറത്തുവന്ന റിസർച്ച് സ്കോറുകൾ സർവകലാശാല വിലയിരുത്തിയതല്ലെന്ന പ്രിയ വർഗീസിന്റെ വാദം തെറ്റെന്ന് റിപ്പോർട്ട്. റിസർച്ച് സ്കോറിന് ആധാരമായ രേഖകൾ പരിശോധിച്ച് ഉറപ്പിച്ചതാണ്. പ്രോ വിസി അധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിച്ചത്. സ്കോർ അപേക്ഷകരുടെ അവകാശവാദം മാത്രമല്ല. അപേക്ഷകൻ നൽകിയ രേഖകൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആർട്ടിക്കിളുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ചുരക്കപ്പട്ടിക തയാറാക്കിയത്.

പത്തു പേരിൽനിന്നാണ് പ്രിയ വർഗീസും ജോസഫ് സ്കറിയയും അടക്കമുള്ള ആറു പേരുടെ പട്ടിക അഭിമുഖത്തിനായി സർവകലാശാല തയാറാക്കിയത്. നാലു പേരെ ഒഴിവാക്കിയത് അവരുടെ ഗവേഷണ പേപ്പറുകളിൽ മതിയായ യോഗ്യതയില്ലാത്തതിനാലാണ്. നാലു പേരെ എന്തിനാണ് ഒഴിവാക്കിയതെന്നും സർവകലാശാല കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റിസർച്ച് പേപ്പർ സംബന്ധിച്ച വിവരങ്ങൾ സർവകലാശാല കൃത്യമായി പരിശോധിച്ചിട്ടില്ലെന്ന പ്രിയ വർഗീസിന്റെ വാദം തെറ്റാകും.

വിവരാവകാശ രേഖയായി പുറത്തുവന്നിരിക്കുന്നത് അക്കങ്ങളിലെ കള്ളക്കളിയെന്നാണ് പ്രിയ വർഗീസ് ഫെയ്സ്ബുക് കുറിപ്പിൽ ആരോപിച്ചത്. കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈനായിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡേറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറയ്ക്ക് സ്കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്കോറും ഓട്ടോ ജനറേറ്റ് ആയി വരും.

ഇങ്ങനെ ഓൺലൈൻ അപേക്ഷയിൽ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങൾ ആണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കൽ വെരിഫിക്കേഷൻ )നടത്തിയിട്ടില്ല. സാധാരണ ഇതു നടക്കാറുള്ളത് ഇന്റർവ്യു ദിവസമാണ്. ഇന്റർവ്യു ഓൺലൈൻ ആയിരുന്നതു കൊണ്ട് അന്നും അതുനടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അതു മുഴുവൻ പരിശോധിച്ചു വകവച്ചു തന്നിട്ടുള്ളതല്ല എന്നാണ് പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചത്.

English Sumamry: Priya Varghese Appointment controversy updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com