‘എന്തുകൊണ്ട് കിഫ്ബിക്കു തുടർച്ചയായി സമൻസുകൾ?’: ഇഡിയോട് ഹൈക്കോടതി
Mail This Article
കൊച്ചി∙ മസാല ബോണ്ടു വിഷയത്തിൽ എന്തുകൊണ്ടാണ് കിഫ്ബിക്കു തുടർച്ചയായി സമൻസ് അയയ്ക്കുന്നതെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു(ഇഡി) ഹൈക്കോടതി. തുടർച്ചയായി സമൻസുകൾ അയച്ച് കിഫ്ബിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്നു പറഞ്ഞപ്പോഴായിരുന്നു വാക്കാൽ ഇതു ചോദിച്ചത്.
അതേസമയം സമൻസുകൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ഫെമ ലംഘനം പരിശോധിക്കേണ്ടതു ഇഡി അല്ലെന്നു ചൂണ്ടിക്കാട്ടി കിഫ്ബി സമർപിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇഡിയല്ല, റിസർവ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്ബി ഹൈക്കോടതിയിൽ വാദിച്ചു.
മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമങ്ങളുടെ ലംഘനം നടന്നെന്നു കാണിച്ചാണ് കിഫ്ബിക്ക് ഇഡി സമൻസ് അയച്ചത്. ഈ നടപടിക്കെതിരെയാണ് കിഫ്ബിയും സിഇഒ കെ.എം.എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജരും ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഹർജി സെപ്റ്റംബർ 2നു പരിഗണിക്കുന്നതിനു മാറ്റിവച്ചു.
English Summary: High Court Questions ED on Summons Against KIIFB