പ്ലസ്ടു വിദ്യാർഥിയായ മകളുമായി ഇടപഴകാൻ സുഹൃത്തുക്കൾക്ക് സൗകര്യമൊരുക്കി പിതാവ്; പീഡനം
Mail This Article
പുന്നയൂർക്കുളം ∙ തൃശൂർ പുന്നയൂർക്കുളത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽവച്ച് സംഘം ചേർന്നുള്ള പീഡനത്തിന് ഇരയാക്കിയത് കേസിൽപ്പെട്ട അച്ഛനെ ജാമ്യത്തിലെടുക്കാനായി അമ്മയെയും ബന്ധുവിനെയും വീട്ടിൽനിന്നു മാറ്റിയശേഷം. ഓഗസ്റ്റ് ഒൻപതിനു കുട്ടിയുടെ പിതാവ് വാഹന സംബന്ധമായ കേസിൽപ്പെട്ടിരുന്നു. ഇയാളുടെ ഭാര്യയെയും ബന്ധുവിനെയും വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയ പ്രതികൾ ഇവരെ പിന്നീട് മറ്റൊരാൾക്കൊപ്പം പറഞ്ഞയച്ചു. അതിനുശേഷം പെൺകുട്ടി മാത്രമുള്ള വീട്ടിലേക്കു തിരിച്ചെത്തിയാണ് പീഡനത്തിന് ഇരയാക്കിയത്.
ഈ വീട്ടിൽ കഞ്ചാവ് വാങ്ങുന്നതിനായി ഇവർ നേരത്തെയും വന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ പിൻവാതിൽ കുറ്റിയിടാറില്ലെന്ന് അറിയുന്ന പ്രതികൾ ഇതുവഴി അകത്തു കയറി പെൺകുട്ടിയെ മുറിയിലടച്ച് പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ കൈകൾ കെട്ടിയിട്ടു. കുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നു. കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും അധ്യാപകർ പറയുന്നു.
ട്യൂഷൻ സെന്ററിൽ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ആദ്യ പീഡനം നടന്നത്. സംഭവത്തിനു ശേഷം പ്രതികൾ ഇവിടെനിന്നു വരുന്നത് മറ്റു വിദ്യാർഥികൾ കണ്ടതായും മൊഴിയിലുണ്ട്. ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. പിതാവ് തന്നെയാണ് പെൺകുട്ടിയുമായി ഇടപഴകാൻ പ്രതികൾക്കു സൗകര്യം ചെയ്തത് എന്നാണു സൂചന. കഞ്ചാവ് വിൽപന പരിസരവാസികൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ നേരത്തെ താമസിച്ച സ്ഥലത്തു നിന്നു മാറിയത്.
∙ ഒരാൾ അറസ്റ്റിൽ, രണ്ടു പേർക്കായി തിരച്ചിൽ
സംഭവത്തിൽ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്. കേസിൽ 2 പേരെക്കൂടി കിട്ടാനുണ്ട്. മാതാപിതാക്കളുടെ അറിവോടെയാണ് പീഡനം എന്നാണ് കുട്ടിയുടെ മൊഴി. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി പൊലീസ് സംശയിക്കുന്നു. കാപ്പിരിക്കാട് സ്വദേശി ഷാഫി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. പാപ്പാളി സ്വദേശി ബാദുഷയും മറ്റൊരാളും ഒളിവിലാണ്. ഒളിവിലുള്ള രണ്ടാമത്തെയാളുടെ പേര് അക്ബർ ആണെന്നാണ് വിവരം. ഇയാൾ ആരാണെന്നു പൊലീസിനു കൃത്യമായി കണ്ടെത്താനായിട്ടില്ല.
വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുട്ടിയാണ് കഴിഞ്ഞ മേയിൽ ട്യൂഷൻ സെന്ററിലും കഴിഞ്ഞ ആഴ്ച വീട്ടിലും പീഡനത്തിനിരയായത്. എതിർത്തപ്പോൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് പറയുന്നു. കുട്ടിയുടെ പിതാവ് കഞ്ചാവ് വിൽപ്പനക്കാരനാണ്. ഇയാളെ പലവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയും കഞ്ചാവ് വിൽപന നടത്തുന്നുണ്ട്. ഇവരിൽ നിന്നു സ്ഥിരം കഞ്ചാവ് വാങ്ങുന്നവരാണ് പ്രതികൾ എന്നാണു സൂചന. പീഡന വിവരം അമ്മയെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലത്രെ. പീഡനത്തിനുള്ള അവസരം മാതാപിതാക്കൾ ഒരുക്കിയിരുന്നതായും മൊഴിയിലുണ്ട്.
വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അക്ബർ എന്നു പേരുള്ളവരെയും സമാനമായ വിളിപ്പേരുള്ള ഏതാനും പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
∙ പീഡനം പുറത്തായത് കൗൺസിലിങ്ങിൽ
വിദ്യാർഥി ക്ലാസിൽ വരാഞ്ഞതിന്റെ കാരണം ഫോണിൽ തിരക്കിയ അധ്യാപികയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയാൻ വഴി തുറന്നത്. ഓഗസ്റ്റിൽ കുട്ടി തുടർച്ചയായി ഏതാനും ദിവസം ക്ലാസ് മുടക്കിയിരുന്നു. വിളിച്ച് അന്വേഷിച്ചപ്പോൾ കുട്ടിയുടെ മറുപടികളിൽ സംശയം തോന്നിയ അധ്യാപിക സ്കൂളിൽ വിളിച്ചു വരുത്തി കൗൺസിലിങ്ങിനു നിർദേശിക്കുകയായിരുന്നു. ഈ കൗൺസിലിങ്ങിലാണ് സംഘം ചേർന്ന് പീഡിപ്പിച്ചത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് വടക്കേകാട് പൊലീസ് കേസെടുത്തത്.
English Summary: Plus-Two student gang-raped in Thrissur - follow up