ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്തയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ബില്ലും ഗവർണറെ ചാൻസലർ പദവിയിൽനിന്നു ഒഴിവാക്കാനുള്ള ബില്ലും കൊണ്ടുവരുന്നതിനു പിന്നിൽ ഗൂഢലക്ഷ്യമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇരു ബില്ലുകളും കൊണ്ടു വരുന്നതിൽനിന്നു സർക്കാർ പിൻതിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോകായുക്ത ബിൽ പാസായാൽ സർക്കാർ തലത്തിൽ നടക്കുന്ന ഒരു അഴിമതിയും വെളിച്ചം കാണില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇപ്പോൾ ലോകായുക്തയിൽ നിലനിൽക്കുന്ന അഴിമതിക്കേസുകളുടെ പ്രസക്തി തന്നെയില്ലാതാകും. ഇതു തന്നെയാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും ലക്ഷ്യം. അഴിമതിക്കെതിരായ സിപിഎമ്മിന്റെ കവലപ്രസംഗം പൊള്ളയാണെന്ന് ഇതോടെ ജനങ്ങൾക്ക് ബോധ്യമായി. 

സർവകലാശാല പൂർണമായും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനാണു ഗവർണറെ ചാൻസലർ പദവിയിൽനിന്നു ഒഴിവാക്കി മുഖ്യമന്ത്രിക്ക് അധികാരം നൽകുന്നത്. ഈ ബിൽ സർവകലാശാലകളുടെ സ്വയംഭരണ അവകാശം പൂർണമായും ഇല്ലാതാക്കും. ഇപ്പോൾതന്നെ സെനറ്റും സിൻഡിക്കേറ്റും പൂർണമായി ഇടതുപക്ഷത്തിന്റെ കയ്യിലാണ്. 

സ്വന്തക്കാരെയും ബന്ധുക്കളെയും മാനദണ്ഡം മറികടന്നു തിരുകിക്കയറ്റിയത് കണ്ടതാണ്. ഇതിനിടയിലാണു ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം കവരുന്ന ബിൽ കൊണ്ടുവരുന്നത്. ഇതുരണ്ടും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. നിയമവിരുദ്ധമായ കാര്യങ്ങൾക്ക് നിയമത്തിന്റെ പരിരക്ഷ നൽകി അഴിമതിയും സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കുന്ന രണ്ട് ബില്ലുകളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Ramesh Chennithala on Lokayukta Amendment Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com