ADVERTISEMENT

കൊച്ചി∙ ഡിവൈഎഫ്ഐ വേദിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയ എ.എൻ.ഷംസീർ എംഎൽഎക്കു മറുപടിയുമായി റോജി എം.ജോൺ എംഎൽഎ. ഷംസീറിന്റെ വാക്കുകളിൽ അദ്ഭുതമില്ലെന്നും വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ് അദ്ദേഹത്തിനെന്ന് എല്ലാവർക്കും അറിയാമെന്നും റോജി തിരിച്ചടിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് റോജി ഷംസീറിനു മറുപടി നൽകിയത്. രാഹുൽ വയനാട്ടിൽ എത്തുന്നത് പലഹാരം കഴിക്കാനാണ് എന്നായിരുന്നു ഷംസീറിന്റെ പരിഹാസം.

‘‘രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല. രാഹുൽ ഗാന്ധിയുമായി സ്ഥിരമായി അത്താഴ വിരുന്നുകളിൽ പങ്കെടുക്കുന്ന സീതാറാം യച്ചൂരിയോടും മറ്റു പൊളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതി. കേരളത്തിനു പുറത്ത്, ഡൽഹിയിൽ സിപിഎം നേതാക്കൾക്കു ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം എന്ന കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്. അതുകൊണ്ട് പൊട്ടക്കിണറ്റിലെ തവളയായി വാർത്തയ്ക്കു വേണ്ടി എന്തും വിളിച്ചു പറയാതെ തരത്തിൽ കളിക്കുന്നതാവും നല്ലത്’ – റോജി കുറിച്ചു.

കുറിപ്പ് വായിക്കാം

രാഹുൽ ഗാന്ധിയെക്കുറിച്ച് എ.എൻ.ഷംസീർ പറഞ്ഞ വഷളത്തരങ്ങൾ അദ്ദേഹത്തെ അറിയുന്ന ആരിലും ഒരു അദ്ഭുതവും ഉണ്ടാക്കിയിട്ടില്ല. വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്‌മെന്റിന്റെ ചുമതലയാണ് സിപിഎം ഷംസീറിനു നൽകിയിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം (മറ്റ് ക്രിയാത്മകമായ ചുമതലകൾക്കുള്ള 'യോഗ്യത' എന്തായാലും അദ്ദേഹത്തിനില്ലല്ലോ...). എന്തായാലും വങ്കത്തരത്തിന്റെ ഹോൾസെയിൽ ഡീലർ ആയ ഷംസീർ നരേന്ദ്ര മോദിയെക്കുറിച്ച് സംസാരിക്കുമ്പോൾ അബദ്ധത്തിൽ പോലും അത്തരം പദങ്ങൾ കയറി വരാതിരിക്കാൻ കാണിക്കുന്ന ജാഗ്രത അദ്ഭുതാവഹം തന്നെ.

നരേന്ദ്ര മോദിയെ അസാമാന്യ പ്രാസംഗികൻ എന്ന് പ്രശംസിക്കുന്ന ഷംസീറിനു മുന്നിൽ സംഘികളായ മോദിഭക്തുകൾ പോലും നാണിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംഘപരിവാർ ദാസ്യത്തിൽ ബിജെപിയുമായി ദാസനും വിജയനും കളിക്കുന്ന പിണറായി വിജയൻ തന്നെയാണ് ഷംസീറിനു മാതൃക. അതിനാൽ അക്കാര്യത്തിൽ ഷംസീറിനെ കുറ്റപ്പെടുത്തുന്നില്ല. എന്തായാലും രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല. രാഹുൽ ഗാന്ധിയുമായി സ്ഥിരമായി അത്താഴ വിരുന്നുകളിൽ പങ്കെടുക്കുന്ന സീതാറാം യച്ചൂരിയോടും മറ്റു പോളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതി.

കേരളത്തിനു പുറത്ത്, ഡൽഹിയിൽ സിപിഎം നേതാക്കൾക്കു ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം എന്ന കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്. അതുകൊണ്ട് പൊട്ടക്കിണറ്റിലെ തവളയായി വാർത്തയ്ക്കു വേണ്ടി എന്തും വിളിച്ചു പറയാതെ തരത്തിൽ കളിക്കുന്നതാവും നല്ലത്.

NB: ആർഎസ്എസ്സിനും ബിജെപിക്കുമെതിരെ രാജ്യ വ്യാപകമായി പദയാത്രയ്ക്ക് തുടക്കം കുറിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ ഉള്ള ആർഎസ്എസിന്റെ ക്വട്ടേഷൻ കേരളത്തിലെ സിപിഎം ഏറ്റെടുത്താലും അത് വിലപ്പോകില്ല എന്ന് മനസിലാക്കിയാൽ നല്ലത്.

English Summary: Roji M John MLA's facebook post against AN Shamseer MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com