‘കൈകൾ ഒടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലുകൾ ഒടിക്കൂ’; മുംബൈയിൽ പോര്
Mail This Article
മുംബൈ ∙ ശിവസേനയിൽ ഉദ്ധവ് താക്കറെ– ഏക്നാഥ് ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. കാലൊടിക്കാൻ ആഹ്വാനം ചെയ്ത ശിവസേന എംഎൽഎയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഉദ്ധവ് താക്കറെ വിഭാഗം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള പ്രകാശ് സർവെയ്‌ക്ക് എതിരെയാണ് പരാതി.
‘‘നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ, അവർക്കു മറുപടി കൊടുക്കണം. നിങ്ങൾക്കുവേണ്ടി ഞാൻ ഇവിടെയുണ്ട്. നിങ്ങൾക്ക് അവരുടെ കൈകൾ ഒടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലുകൾ ഒടിക്കൂ. തൊട്ടടുത്ത ദിവസം നിങ്ങളെ ജാമ്യത്തിലിറക്കാൻ ഞാൻ വരും’’– ഓഗസ്റ്റ് 14ന് നടന്ന ഒരു പരിപാടിയിൽ അണികളോടായി പ്രകാശ് പറഞ്ഞു.
‘‘ഞങ്ങൾ ആരുമായും വഴക്കിനില്ല. പക്ഷേ ആരെങ്കിലും വഴക്കിനു വന്നാൽ, വെറുതെ വിടില്ല’’– പ്രകാശ് പിന്നീടു വ്യക്തമാക്കി.
പ്രസ്താവന തങ്ങളെ ഉദ്ദേശിച്ചാണെന്ന് ആരോപിച്ചു താക്കറെ വിഭാഗം പിന്നാലെ പൊലീസിനെ സമീപിച്ചു. സാങ്കേതികമായി ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ തലവനെങ്കിലും ഭൂരിപക്ഷം എംഎൽഎമാരും അധികാരവും ഏക്നാഥ് ഷിൻഡെയ്ക്കാണ്. പാർട്ടി ആർക്കു കിട്ടുമെന്നതിനെച്ചൊല്ലി നിയമയുദ്ധം നടക്കുകയാണ്.
English Summary: "Break Legs, Will Ensure Bail," Says Team Shinde MLA Amid Sena Tussle