കൃഷിയിടത്തിലേക്ക് അമ്മയറിയാതെ പിന്തുടർന്ന് 3 വയസ്സുകാരി; തട്ടിയെടുത്ത് പീഡിപ്പിച്ച് 14 വയസ്സുകാരൻ
Mail This Article
ചണ്ഡിഗഡ്∙ ഹരിയാനയിലെ നുഹിൽ മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌ത പതിനാലുകാരൻ പിടിയിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്‌ച രാവിലെ പാടത്ത് ജോലിക്കായി ഇറങ്ങിയ അമ്മയുടെ പിന്നാലെ മൂന്നു വയസ്സുകാരിയും വീട്ടിൽ നിന്ന് ഇറങ്ങിയത് കുടുംബാംഗങ്ങൾ ആരും ശ്രദ്ധിച്ചിരുന്നില്ല. കുറച്ചധികം അകലത്തിൽ കുട്ടി തന്നെ പിന്തുടരുന്ന കാര്യം അമ്മയ്ക്കും അറിവുണ്ടായിരുന്നില്ല.കൃഷിയിടത്തിലേക്കുള്ള വഴിമധ്യേ കുട്ടിയെ കണ്ട പതിനാലുകാരൻ കുഞ്ഞിനെ എടുത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിച്ചെന്ന പിതാവാണ് പീഡനത്തിനിരയായ കുട്ടിയെ ആദ്യം കണ്ടത്. കണ്ടെടുക്കുമ്പോൾ കുട്ടിയുടെ അവസ്ഥ ദാരുണമായിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പെൺകുട്ടിയുടെ പിതാവ് പറയുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ പതിനാലുകാരൻ നാട്ടിൽ നിന്ന് കടന്നു.
പരാതി ലഭിച്ചതിനു അഞ്ചുമണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയെന്നും നുഹ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വരുൺ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിയെ വൈകാതെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കും.
English Summary: 3-Year-Old Girl Kidnapped, Raped In Haryana; Teenager Detained