ADVERTISEMENT

പട്ന∙ ഇന്ത്യയിൽത്തന്നെ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാറെങ്കിലും, നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാരെന്നു വെളിപ്പെടുത്തൽ. പുതിയ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ബിഹാർ മന്ത്രിസഭയിലെ 32 മന്ത്രിമാരുടെ ശരാശരി സമ്പാദ്യം 5.82 കോടി രൂപയാണ്. 32 മന്ത്രിമാരിൽ 84 ശതമാനവും കോടീശ്വരൻമാരാണ്. സമ്പാദ്യത്തിൽ മാത്രമല്ല, ക്രിമിനൽ കേസുകളുടെ എണ്ണത്തിലും ബിഹാർ മന്ത്രിമാർ മുന്നിൽത്തന്നെ. നിതീഷ് കുമാർ സർക്കാരിലെ 72% മന്ത്രിമാരും ക്രിമിനൽക്കേസ് പ്രതികളാണ്.

∙ ആർജെഡി മുന്നിൽ, കോൺഗ്രസ് പിന്നിൽ

ബിഹാർ സർക്കാരിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡി മന്ത്രിമാരുടെ ശരാശരി ആസ്തി, മന്ത്രിമാരുടെ ആകെ ആസ്തിയേക്കാൾ കൂടുതലാണ്. 7.60 കോടി രൂപയാണ് ആർജെഡി മന്ത്രിമാരുടെ ശരാശരി ആസ്തി. ആര്‍ജെ‍ഡിയുടെ സമീര്‍ കുമാര്‍ മഹാസേത്താണ് ഏറ്റവും സമ്പന്നനായ ബിഹാര്‍ മന്ത്രി. 24.45 കോടി രൂപയുടെ ആസ്തി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുെട പാര്‍ട്ടിയായ ജെഡിയുവിന്റെ മന്ത്രിമാരുടെ ശരാശരി ആസ്തി 4.56 കോടി രൂപയാണ്. ഘടകകക്ഷിയായ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സെക്കുലറിന്റെ ഏകമന്ത്രിയുടെ സ്വത്തുക്കളുടെ മൂല്യം 2.57 കോടിക്കും മുകളിലാണ്.

മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാരാണ് ദരിദ്രര്‍. രണ്ട് മന്ത്രിമാരുടെ ശരാശരി ആസ്തി 54 ലക്ഷം രൂപയിൽ താഴെ മാത്രം. ചെനാരിയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം മുരാരി പ്രസാദ് ഗൗതമിന് ആകെ 17.66 ലക്ഷം രൂപയുടെ ആസ്തി മാത്രമേയുള്ളു. ആകെയുള്ള 32 മന്ത്രിമാരിൽ 27 പേരും കോടിപതികളാണെന്നതാണു മറ്റൊരു കാര്യം. ആർജെഡിയുടെ 17 പേരിൽ 16 പേരും കോടികളുടെ ആസ്തിയുള്ളവർ. ജെഡിയുവിന്റെ 11 പേരിൽ 9 പേരും കോടീശ്വരൻമാരാണെന്നു രേഖകൾ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ രണ്ടു പേരും കോടിപതി കോളത്തിലിടം നേടിയവരല്ല.

∙ ക്രിമിനൽ കേസിലും ‘സമ്പന്നർ’

സമ്പന്നതയുടെ പേരിൽ മാത്രമല്ല ബിഹാർ മന്ത്രിമാർ ശ്രദ്ധേയരാവുന്നത്, ക്രിമിനൽ കേസുകളുടെ കാര്യത്തിലും അവർ ‘കോടീശ്വരൻമാർ’ തന്നെ. മന്ത്രിസഭയിലെ 72 ശതമാനവും ക്രിമിനൽ കേസ് പ്രതികളാണ്. അതിൽത്തന്നെ 53% പേർക്കെതിരെയും ഗൗരവമുള്ള കേസുകളാണുള്ളത്. മന്ത്രിസഭയിലെ പ്രബലൻമാരായ ആർജെഡിയുടെ 88% മന്ത്രിമാരും ക്രിമിനൽ കേസ് പ്രതികളാണ്. 17 പേരിൽ 15 പേർക്കെതിരെയും കേസുകൾ നിലവിലുണ്ട്. 

രണ്ടാമൻമാരായ ജെഡിയുവിന്റെ കാര്യത്തിൽ അൽപം ആശ്വാസമുണ്ട്. 11 പേരിൽ 4 പേർ മാത്രമേ കേസ് ലിസ്റ്റിൽ പെട്ടിട്ടുള്ളൂ. കോൺഗ്രസിന്റെ രണ്ടു പേരും കേസുള്ളവരാണ്. ഹിന്ദുസ്ഥാൻ അവാമി മോർച്ചയുടെയും സ്വതന്ത്രനായി ജയിച്ചുവന്ന മന്ത്രിക്കുമുണ്ട് കേസ്.

∙ ഡിഗ്രി കഴിഞ്ഞവർ 75%

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മന്ത്രിസഭയിലെ 25% പേർ 8 മുതൽ 12–ാം ക്ലാസ് വരെ വിദ്യാഭ്യാസം ഉള്ളവരാണ്. 75% പേർ ഡിഗ്രിയോ അതിനു മുകളിലോ യോഗ്യതയുള്ളവരാണെന്നാണു റിപ്പോർട്ട്.

English Summary: '72 per cent of Bihar ministers, including Nitish and Tejashwi, face criminal cases'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com