‘പ്രിയപ്പെട്ട എന്നോട്...’; കുറ്റപത്രത്തിൽ പേരുവന്നതിനു പിന്നാലെ കുറിപ്പുമായി ജാക്വിലിൻ
Mail This Article
ന്യൂഡൽഹി∙ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ പേരുവന്നതിനുപിന്നാലെ ഇൻസ്റ്റഗ്രാമിൽ തനിക്കായി സ്വയം കുറിപ്പിട്ട് ജാക്വിലിൻ ഫെർണാണ്ടസ്. ‘പ്രിയപ്പെട്ട എന്നോട്’ എന്നുപറഞ്ഞാണു കുറിപ്പ് തുടങ്ങുന്നത്. ‘എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ അർഹയാണ്, ഞാൻ ശക്തയാണ്, ഞാൻ എന്നെ അംഗീകരിക്കുന്നു, എല്ലാം ശരിയാകും. ഞാൻ കരുത്തുള്ളവളാണ്. ഞാൻ എന്റെ ലക്ഷ്യവും സ്വപ്നവും സാക്ഷാത്കരിക്കും. ഞാൻ ചെയ്യും.’– ജാക്വിലിൻ കുറിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിനെ നിരവധിത്തവണ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ 200 കോടി രൂപ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം. 2017ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. സുകാഷും ജാക്വിലിനും ഡേറ്റിങ്ങിലാണെന്നാണ് സുകാഷിന്റെ അഭിഭാഷന്റെ നിലപാട്. എന്നാൽ ജാക്വിലിന്റെ സംഘം ഇതു നിഷേധിച്ചിട്ടുണ്ട്.
നേരത്തേ, താരത്തിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയതെന്നാണ് വിവരം. സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽനിന്ന് ഏതാണ്ട് 5.71 കോടി രൂപ വിലമതിക്കുന്ന നിരവധി സമ്മാനങ്ങൾ സുകാഷ് ചന്ദ്രശേഖർ ജാക്വിലിന് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ തെളിഞ്ഞതായി ഇഡി അറിയിച്ചിരുന്നു.
English Summary: "Dear Me...": Jacqueline Fernandez's Insta Post After Extortion Case Filed