ADVERTISEMENT

കാക്കനാട് (കൊച്ചി) ∙ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന അർഷാദ് പിടിയിൽ. കാസർകോട്ടുനിന്നാണ് അർഷാദിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്.

കൊച്ചിയിൽനിന്ന് ഇയാളെ പിന്തുടർന്നു പോയ പൊലീസ് സംഘം കാസർകോട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയതാണ് പ്രാഥമിക വിവരം. മൊബൈൽഫോണിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ കാസർകോട്ടുണ്ടെന്നു കണ്ടെത്തിയത്. ഇന്നു പൊലീസ് പയ്യോളിയിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്നലെ കൊലപാതക വിവരം പുറത്തു വന്നതോടെ ഇയാൾ ഫോൺ ഓഫാക്കി വച്ചിരുന്നു.

കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷാദിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. പ്രതി മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞശേഷമാണെന്നും പൊലീസ് അറിയിച്ചു. അർഷാദിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽനിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താൻ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു.

അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്ത‌ി. സജീവ് കൃഷ്‌ണ കൊല്ലപ്പെട്ടതിനു‌ശേഷവും സജീവിന്റെ ഫോണിൽനിന്ന് സന്ദേശം എത്തിയിരുന്നു. തിരിച്ചു വിളിച്ചപ്പോൾ എടുത്തിരുന്നില്ല. അസ്വാഭാവികമായ എന്തോ ഉണ്ടെന്ന് തോന്നലിലാണ് ഫ്ലാറ്റിൽ എത്തി പരിശോധിക്കാൻ തീരുമാനിച്ചതെന്നു സജീവിന്റെ സുഹൃത്ത് അംജദ് മനോരമ ന്യൂസിനോട് പറഞ്ഞു. തന്റെ സ്കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലം വിട്ടതെന്നു അംജദ് പറഞ്ഞു. രണ്ടാ‌ഴ്‍ച മുൻപ് മാത്രമാണ് അര്‍ഷാദിനെ പരിചയപ്പെട്ടത്. ഫ്ലാറ്റിലുള്ള മറ്റൊരു സുഹൃത്തിന്റെ ചെറുപ്പം മുതലുള്ള പരിചയക്കാരനാണ് അര്‍ഷാദെന്നും അംജദ് പറഞ്ഞു. യുവാവിന്റെ കൊലപാതക വിവരം പുറത്തായതോടെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനു സമീപം അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതായി പൊലീസ് സ്ഥിരീകരിച്ചു. 

കഴിഞ്ഞ ഞായറാഴ്ചയാണ് സജീവ് ഏറ്റവും അവസാനം കുടുംബവുമായി ബന്ധപ്പെട്ടത്. പിന്നീട് പലവട്ടം വിളിച്ചിട്ടും കിട്ടാത്തതുകൊണ്ടാണു സഹോദരനെയും ബന്ധുവിനെയും കൊച്ചിയിലേക്ക് അയച്ചതെന്ന് സജീവിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞു.

അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടുപോയതാണെന്നു പിതാവ് കെ.കെ.റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു. പത്തുദിവസം മുന്‍പ് അര്‍ഷാദ് തന്റെ ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും റസാഖ് പറഞ്ഞു. 

കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്സോണിയ ഫ്ലാറ്റിലാണു സംഭവം. സജീവ് ഉൾപ്പെടെ 5 യുവാക്കൾ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ചതുരാകൃതിയിലുള്ള ഡക്റ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. തുടർച്ചയായി ബെല്ലടിച്ചിട്ടും ആരും വാതിൽ തുറന്നിരുന്നില്ല. സജീവനെ ഫോണിൽ‌ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. അർഷാദിനെ ബന്ധപ്പെട്ടപ്പോൾ ഫോൺ കട്ടാക്കിയതിനു ശേഷം സ്ഥലത്തില്ലെന്നു അർഷാദ് സന്ദേശമയച്ചുവെന്നും ഇവർ പറയുന്നു. 

സംഭവത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ചൊവ്വാഴ്ച ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ലാറ്റിൽ പ്രവേശിക്കുകയായിരുന്നു. ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുണ്ട്. വണ്ടൂർ അമ്പലപ്പടി പുത്തൻപുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരൻ: രാജീവ് കൃഷ്ണൻ. 

English Summary: Murder in Kochi flat; police nabbed roommate Arshad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com