‘ഗവർണർ അധഃപതിച്ചു, ഇത് രാഷ്ട്രീയക്കളി’; പ്രിയയുടെ നിയമനം മരവിപ്പിച്ചതിനെതിരെ ജയരാജൻ
Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ.പ്രിയാ വർഗീസിന്റെ നിയമന നടപടികൾ ഗവർണർ സ്റ്റേ ചെയ്തത് സർവകലാശാലാ ആക്ടും റൂളും അനുസരിച്ചല്ലെന്ന ആരോപണമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പരിശോധന നടത്തേണ്ടതു സർവകലാശാലയാണ്. ഒരു ഗവർണറും ഇത്തരത്തിൽ ഇടപെട്ട ചരിത്രമില്ല. ഗവർണർ അധഃപതിച്ചു. രാഷ്ട്രീയക്കളികളാണിത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തയാളാണു ഗവർണറെന്നും എം.വി. ജയരാജൻ പറഞ്ഞു.
‘ഭരണഘടനാ വ്യവസ്ഥകൾക്കു പുറത്തുള്ളതാണീ ചെയ്തികളെല്ലാം. രാഷ്ട്രീയക്കാരന്റെ ഭാര്യയാണെന്നത് എങ്ങനെ അനർഹതയാകും? സർവകലാശാലയോടു തന്നെ നടപടി സ്വീകരിക്കാൻ പറയുകയാണു പതിവ്. കാരണം കാണിക്കൽ നോട്ടിസ് നൽകിയതു സ്റ്റേയ്ക്കു ശേഷം മാത്രമാണ്. ചട്ടപ്രകാരമായിരുന്നു നിയമന നടപടികളെല്ലാം.’– എം.വി.ജയരാജൻ പറഞ്ഞു.
English Summary: MV Jayarajan statement about priya varghese appointment controversy