യെഡിയൂരപ്പ അകത്ത്, ഗഡ്കരി പുറത്ത്; യോഗിയുമില്ല: പാര്ലമെന്ററി ബോർഡ് ബിജെപി പുനഃസംഘടിപ്പിച്ചു
Mail This Article
ന്യൂഡൽഹി∙ ബിജെപിയിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന പാർട്ടി പാർലമെന്ററി ബോർഡിൽനിന്ന് മുതിർന്ന നേതാക്കൾ പുറത്ത്. പുതിയ മുഖങ്ങളെ ഉൾപ്പെടുത്താൻ വേണ്ടിയാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ എന്നിവരാണ് പുറത്തായത്. അതേസമയം, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, രാജ്നാഥ് സിങ്, ബി.എസ്. യെഡിയൂരപ്പ, സർബാനന്ദ് സോണോവാൾ, കെ. ലക്ഷ്മൺ, ഇഖ്ബാൽ സിങ് ലാൽപുര, സുധ യാദവ്, സത്യനാരായൺ ജതിയ, ബി.എൽ. സന്തോഷ് എന്നിവരാണ് പാർലമെന്ററി ബോർഡിലുള്ളതെന്ന് നഡ്ഡ അറിയിച്ചു.
സാമൂഹികമായും മേഖലാപരമായും പ്രാതിനിധ്യം കൊണ്ടുവരാനാണ് ഇതുവഴി പാർട്ടി ശ്രമിക്കുന്നത്. ന്യൂനപക്ഷ വിഭാഗമായ സിഖ് വംശജരിൽനിന്ന് ആദ്യമായാണ് ബിജെപി പാർലമെന്ററി ബോർഡിലേക്ക് ഒരാളെത്തുന്നത് – ഇഖ്ബാൽ സിങ് ലാൽപുര. അതേസമയം, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉൾപ്പെടുത്താത്തത് ശ്രദ്ധേയമായി. മുഖ്യമന്ത്രിമാരെയും സംസ്ഥാന ബിജെപി അധ്യക്ഷൻമാരെയും ഉൾപ്പെടെ പാർട്ടിയിലെ പ്രധാന പദവികളിൽ ഇരിക്കുന്നവരെ തീരുമാനിക്കുന്ന നിർണായക സമിതിയാണ് ബിജെപിയുടെ പാർലമെന്ററി ബോർഡ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും (സിഇസി) അഴിച്ചുപണി നടത്തി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, ഓം മാത്തൂർ, വനിതാ സംഘടനയുടെ തലപ്പത്തേക്ക് വനതി ശ്രീനിവാസനെയും കൊണ്ടുവന്നു. മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ, ജുവൽ ഒറാം എന്നിവരെ സിഇസിയിൽനിന്ന് ഒഴിവാക്കി.
English Summary: BJP Top Body: BS Yediyurappa In, Nitin Gadkari Out, No Yogi Adityanath