തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്.നിര്‍മാണങ്ങളില്‍ ക്രമക്കേട് നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്രമക്കേട് സ്ഥിരീകരിച്ചാല്‍ കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശം. റോഡുകളിലെ കുഴി യാത്രക്കാര്‍ക്ക് തലവേദനയും രാഷ്ട്രീയക്കാര്‍ തമ്മിലുള്ള തുറന്ന പോരിനും വഴിവച്ചിരിക്കെയാണ് ‘ഓപറേഷൻ സരള്‍ രാസ്ത’ എന്ന പേരില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ് ഇറങ്ങിയത്.
ആറ് മാസത്തിനിടെ നിര്‍മാണമോ അറ്റകുറ്റപ്പണിയോ നടത്തിയ ശേഷം പൊട്ടിപ്പൊളിഞ്ഞ പൊതുമരാമത്ത് റോഡുകളിലാണ് പരിശോധന.തിരുവനന്തപുരത്തെ ജഗതി റോഡിൽ നടത്തിയ പരിശോധനയുടെ ദൃശ്യമാണ് മുകളിൽ. പുതിയതായി ടാര്‍ ചെയ്ത സ്ഥലം കുഴിച്ച് കുഴിച്ച ഭാഗത്തെ ടാറിന്റെ സാംപിള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം ഫയലില്‍ പറഞ്ഞിരിക്കുന്ന അളവിലാണോ ടാര്‍ ചെയ്തിരിക്കുന്നതെന്നു പരിശോധിക്കും. അളവിലല്ലങ്കില്‍ ക്രമക്കേട് നടന്നതായി സ്ഥിരീകരിക്കും. ഈ രീതിയിലാണ് പരിശോധന.
കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതി മൂലം ശരിയായ രീതിയില്‍ ടാറിങ് നടക്കാത്തതാണ് റോഡ് നിര്‍മിച്ച ഉടന്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമെന്നാന്നു വിലയിരുത്തല്‍. അത്തരം സൂചനകള്‍ ലഭിക്കുകയും റോഡുകളുടെ പ്രാഥമിക പട്ടിക തയാറാക്കുകയും ചെയ്ത ശേഷമാണ് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം പരിശോധനക്ക് നിര്‍ദേശം നല്‍കിയത്.
English Summary: Operation Saral Rasta: vigilance quick inspection on pwd roads continuous