ഷാജഹാൻ വധം: കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകൾ കണ്ടെടുത്തു
Mail This Article
പാലക്കാട്∙ മലമ്പുഴയിലെ സിപിഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ കണ്ടെടുത്തു. കോരയാർപ്പുഴയുടെ സമീപത്തുള്ള പാടത്തുനിന്നാണ് മൂന്ന് വാളുകൾ കണ്ടെടുത്തത്. വാളിന്റെ പിടിയിൽ ഉൾപ്പെടെ പല ഭാഗങ്ങളിലും രക്തക്കറ കണ്ടെത്തി. ഷാജഹാനെ കൊലപ്പെടുത്തിയ സ്ഥലത്ത് പ്രതികളെ എത്തിച്ചു തെളിവെടുത്തു.
കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയിൽ നേരിട്ടു പങ്കെടുത്ത നവീൻ, ശബരീഷ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷാജഹാനുമായി പ്രതികള്‍ക്കുണ്ടായിരുന്ന വ്യക്തിവിരോധവും പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളുമാണു കൊലപാതകത്തിനു കാരണമെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു. പിടിയിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. എട്ടുപേരെയാണ് ആദ്യം പ്രതിചേര്‍ത്തിരുന്നതെങ്കിലും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വൈകാതെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ആര്‍.വിശ്വനാഥ് പറഞ്ഞു.
ഞായർ രാത്രി 9നാണു കൊട്ടേക്കാട് കുന്നങ്കാട്ടു വച്ചു പ്രതികൾ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ചെറുതും വലുതുമായി 12 മുറിവുകളാണ് ഷാജഹാന്റെ ശരീരത്തിലുണ്ടായിരുന്നത്. തിരിച്ച് ആക്രമിക്കുമെന്നു ഭയന്നു ഷാജഹാന്‍ രക്തം വാര്‍ന്ന് നിലത്തു വീഴുന്നതു വരെ അക്രമികള്‍ വലയം തീര്‍ത്ത് നിൽക്കുകയായിരുന്നു. ആക്രമിച്ചവര്‍ ഓടിമാറിയതിനു പിന്നാലെയാണ് ഓട്ടോറിക്ഷയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ ഷാജഹാന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
English Summary: Palakkad shajahan murder case investigation updates