ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വിസി; സർക്കാരിനു പങ്കില്ലെന്ന് മന്ത്രി
Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. വ്യാഴാഴ്ച അവധിയായതിനാൽ വെള്ളിയാഴ്ച തുടർ നടപടി സ്വീകരിക്കും. ഗവർണറുടെ നടപടി നിയമവിധേയമല്ലെന്ന് വിസി പരോക്ഷമായി സൂചിപ്പിച്ചു. കണ്ണൂർ സർവകലാശാല നിയമത്തിലെ ചട്ടം 7 (3) വായിച്ചാണ് വിസിയുടെ പ്രതികരണം.
അതേസമയം, പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചത് സർക്കാരല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. നിയമനത്തിനുള്ള പൂർണ അധികാരം സർവകലാശാലയ്ക്കാണ്. നിയമപ്രകാരമുള്ള നിയമനമായിരിക്കും നടന്നിരിക്കുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
റിസർച് സ്കോറിൽ പിന്നിലായിരുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് നിയമന അഭിമുഖത്തിൽ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവർണർ നിയമനം മരവിപ്പിച്ചത്. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണു നടപടി. ഇതു സംബന്ധിച്ച് വിസി നൽകിയ വിശദീകരണം ഗവർണർ തള്ളുകയായിരുന്നു. വൈസ് ചാൻസലറിനും നിയമനടപടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കും ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകി.
English Summary: Priya Varghese appointment controversy: Kannur University VC against Governor