അഭിമുഖം തന്നെ മാനദണ്ഡം; പ്രിയയുടെ നിയമനത്തില്‍ ക്രമക്കേടില്ലെന്ന് വിസി

Mail This Article
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് അഭിമുഖം മാനദണ്ഡമാക്കി തന്നെയെന്ന് വൈസ് ചാന്‍സലര്‍. അഭിമുഖത്തില്‍ മികവുകാട്ടിയത് പ്രിയ വര്‍ഗീസാണ്. നിയമന നടപടികളില്‍ ക്രമക്കേടില്ലെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കി.
സിൻഡിക്കേറ്റ് പ്രിയ വർഗീസിന് നിയമനം നൽകാൻ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ അയച്ചിട്ടില്ല. അത് ഗവർണറുടെ തീരുമാനം അറിയുന്നതിനുവേണ്ടിയാണെന്നാണ് സൂചന. ഇന്നു വൈകുന്നേരം അഞ്ചോടെ ഗവർണർ ഡൽഹിക്കു തിരിക്കും. അതിനു മുൻപ് ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
അഭിമുഖത്തില്‍ രണ്ടാം സ്ഥാനത്തുവന്ന ഉദ്യോഗാര്‍ഥിയെ വളരെ ഉയര്‍ന്ന റിസര്‍ച്ച് സ്കോര്‍ ഉണ്ടായിട്ടും തഴഞ്ഞത് വിവാദമായിരുന്നു. വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണറുടെ ഓഫിസ് പരിശോധിക്കുകയാണ്. നിയമന വിഷയത്തിൽ വൈസ് ചാൻസലറുടെ വിശദീകരണം ലഭ്യമായ ശേഷം തുടർ നടപടികൾ എന്നാണ് ഗവർണർ ഇന്നലെ പറഞ്ഞത്.
English Summary: Priya Varghese Appointment row: Kannur University VC gives explanation to Governor