നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നു; സ്വജനപക്ഷപാതം വ്യക്തം: വീണ്ടും ഗവർണർ
Mail This Article
ന്യൂഡൽഹി∙ കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ സ്വജനപക്ഷപാതം വ്യക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ പരിശോധിച്ചപ്പോൾ പ്രഥമദൃഷ്ട്യാ ഇതു വ്യക്തമായി. മതിയായ യോഗ്യതയില്ലാത്ത ആളെ നിയമിക്കാനാണ് നീക്കം നടന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണ് ഇതു നടന്നതെന്നും ഗവർണർ പറഞ്ഞു.
‘‘സർവകലാശാലയിലെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നു. അതിൽ സംശയമില്ല. അതിനെ രാഷ്ട്രീയമായി നേരിടും. ചാൻസലർ എന്ന നിലയിൽ നിയമപരമായാണ് നടപടി. എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാം. കണ്ണൂർ സർവകലാശാലയിലെ നിയമലംഘനങ്ങൾ നിരവധിയാണ്. ഹൈക്കോടതി ഉത്തരവ് മാറ്റിനിർത്തി ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചു. മതിയായ അനുമതിയില്ലാതെ കോളജിന് അംഗീകാരം നൽകാൻ നോക്കി.’’– ഗവർണർ പറഞ്ഞു.
‘‘രാജ്ഭവന് നിർദേശം നൽകാൻ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം. രാജ്ഭവന്റെ അധികാരം ഭരണഘടനാനുസൃതമാണ്. രാജ്ഭവന്റെ അധികാരത്തിൽ ഇടപെടാൻ ശ്രമിച്ചാൽ പ്രതികരിക്കും. ചില സംഭവ വികാസങ്ങൾ ഉണ്ടായപ്പോഴാണല്ലോ നിയമസഭ വിളിച്ചത്. അവർക്ക് ഗവർണറുടെ അധികാരം മനസ്സിലായിട്ടുണ്ടല്ലോ?’’– ഗവർണർ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയതു വിവാദമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഗവർണർ നിയമന നടപടികൾ മരവിപ്പിച്ചിരുന്നു.
കണ്ണൂർ വൈസ് ചാൻസലർ, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ഈ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാവർക്കും കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ ക്രമക്കേടില്ലെന്ന വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വിശദീകരണം തളളിയായിരുന്നു ഗവർണറുടെ നടപടി.
English Summary: Governor Arif Mohammad Khan on Priya Varghese's Kannur University appointment