ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ ഇനി പ്രദേശവാസി അല്ലാത്ത ആളുകൾക്കും വോട്ട് ചെയ്യാം. ഇതോടെ 20 ലക്ഷത്തോളം പുതിയ വോട്ടർമാർ ഇവിടെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. നടപടിക്കെതിരെ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുല്ലയും രംഗത്തുവന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കേന്ദ്രത്തിന്റെ ‘അപകടകരമായ ശ്രമ’മാണിതെന്ന് ഇരുവരും വിമർശിച്ചു.

നാലുവർഷമായി ഇവിടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പ്രവർത്തിക്കുന്നില്ല. അടുത്ത വർഷം തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വോട്ടർ പട്ടികയിൽ പ്രദേശവാസി അല്ലാത്തവർക്കും പേര് റജിസ്റ്റർ ചെയ്യാമെന്ന സാഹചര്യം മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരും. ഇതോടെ ഇവിടുത്തെ ഭൂമി വാങ്ങാനും പുറത്തുനിന്നുള്ളവർക്കു കഴിയും.

തിരഞ്ഞെടുപ്പിനു മുൻപായി 20 ലക്ഷം പുതിയ വോട്ടർമാർ എൻറോൾ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫിസർ ഹിർദേശ് കുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇത് നിലവിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തും. നിലവിൽ 76 ലക്ഷം പേരാണ് മേഖലയിൽനിന്ന് വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നത്.

മേഖലയിൽ ‘സ്വാധീനം കുറഞ്ഞുപോകുമെന്ന അരക്ഷിതാവസ്ഥ’യാണ് ബിജെപിയെക്കൊണ്ട് ഇത്തരം നടപടികൾ എടുപ്പിക്കുന്നതെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പറഞ്ഞു. പ്രദേശവാസിയല്ലാത്തവർക്ക് വോട്ടിങ് അവകാശം നൽകുന്നത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നടപടിയാണെന്നു വ്യക്തമാണെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.

അതേസമയം, മേഖലയിൽ കൊണ്ടുവരുന്ന നയങ്ങൾ സാധാരണ കശ്മീരി ജനതയ്ക്കു ഗുണകരമാണെന്ന് ബിജെപി പ്രതികരിച്ചു.

English Summary: "Non-Locals" Allowed To Vote In Jammu and Kashmir, Parties Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com