മധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി; കാര്‍ തകര്‍ന്ന നിലയില്‍
Mail This Article
കൊച്ചി ∙ മധ്യപ്രദേശിൽ ജബൽപുരിൽനിന്ന് പച്മാർഹിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികൻ മരിച്ചതായി സ്ഥിരീകരണം. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമൽ ശിവരാജനാണ് മരിച്ചത്. പ്രളയത്തിൽപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
ഓഗസ്റ്റ് 15നു രാത്രിയിൽ പച്മാർഹിയിലുള്ള ആർമി എജ്യുക്കേഷൻ കോർ സെന്ററിലേക്കു പോകുന്നതിനിടെയാണ് ക്യാപ്റ്റൻ നിർമൽ പ്രളയത്തിൽപ്പെട്ടത്. പൂര്‍ണമായി തകര്‍ന്ന നിലയില്‍ നിര്‍മലിന്റെ കാര്‍ ഇന്നു രാവിലെ കണ്ടെത്തിയിരുന്നു.
കാറിന്റെ ജിപിഎസ് സിഗ്നൽ ലഭിച്ചെങ്കിലും ആദ്യം എവിടെയാണെന്നു കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്നു നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തിയതായി സഹപ്രവർത്തകനായ ഉദ്യോഗസ്ഥനാണ് വീട്ടിൽ അറിയിച്ചത്. കാറിന്റെ ചില്ലു പൊട്ടിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് എട്ടുമണിയോടെ നാട്ടിലുള്ള അമ്മയെയും 8.30 ന് ഭാര്യയെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. മഴ കാരണം റോഡിൽ കടുത്ത ഗതാഗത തടസമുള്ള കാര്യം പറഞ്ഞിരുന്നെങ്കിലും എന്തെങ്കിലും അപായ സാധ്യത അറിയിച്ചിരുന്നില്ല. അന്നു രാത്രി 9 മണിയോടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. തുടർന്നു മാതാപിതാക്കൾ ആർമി ഉദ്യോഗസ്ഥരെ അറിയിച്ചതിനു പിന്നാലെ തിരച്ചിൽ ആരംഭിച്ചു. ഈ റോഡിൽ പ്രളയ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും നിർമൽ ഇക്കാര്യ അറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത്.
English Summary: Missing Malayali soldier's dead body found in Madhya Pradesh