‘ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെങ്കിൽ ആണ്‍കുട്ടികളുമായി പുരുഷൻ ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എന്തിന്?’
Mail This Article
കോഴിക്കോട്∙ മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് എം.കെ.മുനീര്‍ എംഎൽഎ. വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബുകള്‍ രൂപീകരിക്കാന്‍ സര്‍ക്കുലര്‍ വന്നു. പാഠ്യപദ്ധതിയുടെ ചട്ടക്കൂട് സമൂഹമാണ് ചര്‍ച്ച ചെയ്യേണ്ടത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലുമുളള സ്ത്രീ പീഡനക്കേസുകള്‍ പരിഹരിച്ചിട്ടുവേണം ചട്ടക്കൂടിനെപ്പറ്റി സംസാരിക്കേണ്ടത്. മത വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമെന്നും എം.കെ.മുനീര്‍ പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആണ്‍കുട്ടികൾ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നതെന്തിനാണ്?. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ പോക്സോ നിയമം നിഷ്പ്രഭമാകുമെന്നാണ് താന്‍ പറഞ്ഞത്. ചില ചാനലുകള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നെന്നും എം.കെ.മുനീര്‍ ആരോപിച്ചു. ജെന്‍ഡര്‍ ന്യൂട്രൽ യൂണിഫോമിനെതിരെ എം.കെ.മുനീര്‍ മുൻപ് നടത്തിയ പരാമർശവും വിവാദമായിരുന്നു.
English Summary: MK Muneer on Gender Neutrality