‘ഉപയോഗിക്കാൻ സൗകര്യം, നീണ്ടുനില്‍ക്കും; സിന്തറ്റിക് ലഹരി മാഫിയയുടെ ഹബ്ബായി കൊച്ചി’
Mail This Article
കൊച്ചി ∙ കൊച്ചി നഗരത്തില്‍ സിന്തറ്റിക് ലഹരി ഉപയോഗം കൂടുന്നതായി നര്‍കോട്ടിക്സ് എസിപി. ഉപയോഗിക്കാനുള്ള സൗകര്യവും ലഹരി നീണ്ടുനില്‍ക്കുമെന്നതുമാണ് കാരണം. ചെറുപ്പക്കാര്‍ കൂടുതലായി ഇതിന് അടിമപ്പെടുന്നുവെന്ന് കെ.എ.അബ്ദുള്‍ സലാം പറഞ്ഞു. ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ 'യോദ്ധാവ് ' അപ്പിലൂടെ കൈമാറാമെന്നും വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും എസിപി മനോരമ ന്യൂസിനോട് പറഞ്ഞു.
‘‘9995966666 എന്നതാണ് നമ്പര്‍. അതിലേക്ക് ധാരാളം വിവരങ്ങള്‍ വരുന്നുണ്ട്. അതുവഴി കുറേയധികം കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരാണ് ആപ്പ് കൈകാര്യം ചെയ്യുന്നത്. പരാതിയിലെ വിവരങ്ങള്‍ മാത്രമാണ് നാര്‍ക്കോട്ടിക്സ് വിഭാഗത്തിനു കൈമാറുന്നത്. പരാതിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായിരിക്കും.
എംഡിഎംഎമാണ് കോളജ് വിദ്യാര്‍ഥികളും ന്യൂജനറേഷന് ആളുകളും കൂടുതല്‍ ഉപയോഗിക്കുന്നത്.’’
‘‘എംഡിഎംഎ ഉപയോഗിച്ചാല്‍ മൂന്ന്, നാല് ദിവസം ഉറക്കമുണ്ടാകില്ല. ചെറുപ്പക്കാര്‍ക്കു പുറമേ ലോറി ഡ്രൈവര്‍മാരും ദീര്‍ഘദൂരയാത്രയ്ക്കു പോകുമ്പോള്‍ എംഡിഎംഎ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്‍എസ്ഡി സ്റ്റാംപുകള്‍ ഉപയോഗിക്കുന്ന കേസുകളും വന്നിട്ടുണ്ട്. ഗോവയില്‍നിന്നും ഡല്‍ഹിയില്‍നിന്നുമാണ് ഇടനിലക്കാര്‍ എംഡിഎംഎ എത്തിക്കുന്നത്. ആന്ധ്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. ലഹരിക്കടത്ത് തടയാനായി പ്രത്യേക ദൗത്യമാണ് നടക്കുന്നത്’’ – എസ്പി പറഞ്ഞു.
English Summary: Narcotics SP on Synthetic drug usage in Kochi