യുവതിയുടെ വാരിയെല്ലുകൾ പൊട്ടിച്ച് സഹപ്രവർത്തകന്റെ കെട്ടിപ്പിടിത്തം; നഷ്ടപരിഹാരം നൽകാൻ വിധി
Mail This Article
ബെയ്ജിങ്∙ സഹപ്രവർത്തകൻ അമർത്തിക്കെട്ടിപ്പിടിച്ചതിനാൽ വാരിയെല്ലുകൾ പൊട്ടിയെന്ന് യുവതിയുടെ പരാതി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ഒരു വർഷം മുൻപാണ് പരാതിക്കിടയാക്കിയ സംഭവം നടക്കുന്നത്. കെട്ടിപ്പിടിച്ചതിന്റെ ഭാഗമായി മൂന്ന് വാരിയെല്ലുകൾ പൊട്ടിയെന്നാണ് പരാതി. ചികിത്സയ്ക്ക് ചെലവായ പണവും ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതിന്റെ നഷ്ടപരിഹാരവും വേണമെന്നും യുവതി പറയുന്നു. 10,000 യുവാൻ (1.17 ലക്ഷം രൂപ) യുവതിക്കു നൽകാൻ കോടതി ഉത്തരവിട്ടു.
സംഭവം ഇങ്ങനെ:
ഓഫിസിൽ സഹപ്രവർത്തകരോടു സംസാരിച്ചു നിൽക്കവെയാണ് ഒരാളെത്തി യുവതിയെ അമർത്തി കെട്ടിപ്പിടിച്ചത്. ഈ കെട്ടിപ്പിടിത്തത്തിൽ വേദന കൊണ്ടു പുളഞ്ഞ് അവർ അലറുകയും ചെയ്തു. നെഞ്ചിന്റെ ഭാഗത്ത് വല്ലായ്മ തോന്നിയെങ്കിലും അവർ ജോലി പൂർത്തിയാക്കി. വീട്ടിലെ ചില മരുന്നുകൾ ഉപയോഗിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.
ഫലമുണ്ടാകാതെ വന്നതോടുകൂടി അവർ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തുകയായിരുന്നു. എക്സ്റെ എടുത്തപ്പോഴാണ് ഞെട്ടിയത് – മൂന്ന് വാരിയെല്ലുകൾ പൊട്ടിയതായി വ്യക്തമായി. വലതുവശത്തെ രണ്ടെണ്ണവും ഇടതുവശത്തെ ഒരെണ്ണവുമാണു പൊട്ടിയത്. അവധിയെടുത്തു ചികിത്സ തേടേണ്ടി വന്നതിനാൽ ശമ്പളവും നഷ്ടമായി. ചികിത്സാ ചെലവ് മറ്റൊരു ആഘാതവുമായി.
അതേസമയം, സ്നേഹപൂർവമായ ആ കെട്ടിപ്പിടിത്തത്തിലാണ് പരുക്കേറ്റതെന്നതിന് ഒരു തെളിവും ഇല്ലെന്ന് സഹപ്രവർത്തകൻ പറയുന്നു.
English Summary: Woman Sues Co-Worker, Claims His Extremely Tight Hug Broke Her Ribs