പതിനൊന്നുകാരിയെ ചതിയിൽ കുടുക്കി കൂട്ടബലാത്സംഗം ചെയ്‌തു; കൂട്ടുകാരി നോക്കി നിന്നു
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിലെ വിരാറിൽ പതിനൊന്നുകാരിയെ മൂന്നു യുവാക്കൾ ചേർന്ന് കൂട്ടബലാൽസംഗം ചെയ്‌തു. ഇരുപത്തൊന്നുകാരിയായ സുഹൃത്തിന്റെ ചതിയിൽപെടുകയായിരുന്നു പെൺകുട്ടിയെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച രാത്രി ഏഴു മണിയോടെയാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി മൊബൈൽ നന്നാക്കാൻ വീടിനടുത്തുള്ള കടയിൽ പോയപ്പോൾ കൂട്ടുകാരിയെ കാണുകയും അവർക്കൊപ്പം പോകുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു.
പെൺകുട്ടിയെ വിജന പ്രദേശത്ത് എത്തിച്ച യുവതി യുവാക്കളെ ഫോണിൽ വിളിച്ചു വരുത്തി. ഇരുപത്തിയൊന്നും ഇരുപതും വയസ്സ് വീതം പ്രായമുള്ള യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു യുവതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്‌ച രാവിലെ 5.30 നാണ് പെൺകുട്ടിയെ യുവാക്കൾ മോചിപ്പിച്ചത്. അതുവരെ യുവതിയും സ്ഥലത്തുണ്ടായിരുന്നെന്നും യുവാക്കൾ പെൺകുട്ടിയെ ഉപദ്രവിക്കുന്നത് നോക്കിനിന്നുവെന്നും പൊലീസ് പറയുന്നു.
വെള്ളിയാഴ്‌ച രാവിലെ വീട്ടിലെത്തിയ പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന് അമ്മ വിരാർ പൊലീസിനു നൽകിയ പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്. യുവാക്കളെ പെൺകുട്ടിക്കു പരിചയമുണ്ടായിരുന്നില്ല. കൂട്ടുകാരിക്ക് പെൺകുട്ടിയുടെ കുടുംബത്തോട് മുൻ വൈരാഗ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.
English Summary: 3 rape 11-year-old as her female friend watches in Maharashtra