‘ഫ്ലാറ്റില്‍ ലഹരി വില്പന, ഉപയോഗം; കൊലയ്ക്ക് കാരണം ഇടപാടിലെ സാമ്പത്തികത്തര്‍ക്കം’
Mail This Article
കൊച്ചി∙ യുവാവ് കൊല്ലപ്പെട്ട കൊച്ചി കാക്കനാട്ട് ഫ്ലാറ്റില്‍ ലഹരി വില്‍പനയുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു. ഫ്ലാറ്റില്‍ ആളുകള്‍ വന്നു ലഹരി ഉപയോഗിക്കുകയും വാങ്ങുകയും ചെയ്തിരുന്നു. കൊലയ്ക്കു കാരണം ലഹരി ഇടപാടിലെ സാമ്പത്തികത്തര്‍ക്കമാണെന്നും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും കമ്മിഷണര്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ തടയാന്‍ കൊച്ചിയിലെ ഫ്ലാറ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. ഫ്ലാറ്റ് ഉടമകള്‍ക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പുറത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കണം, റജിസ്റ്റർ സൂക്ഷിക്കണം, സിസിടിവി സ്ഥാപിക്കണം. ഇതുസംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതായി കമ്മിഷണര്‍ അറിയിച്ചു. വാടകയ്ക്കു നല്‍കുന്നത് പൊലീസ് പരിശോധന പൂര്‍ത്തിയായവര്‍ക്കു മാത്രമായിരിക്കും.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഫ്ലാറ്റ്, വീട് ഉടമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തുമെന്നും കമ്മിഷണർ പറഞ്ഞു. അസ്വാഭാവിക നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടും അറിയിക്കാത്ത ഫ്ലാറ്റ് ഉടമകളെ കൂട്ടുപ്രതിയാക്കി കേസെടുക്കുമെന്നും സി.എച്ച്. നാഗരാജു പറഞ്ഞു.
English Summary: City Police Commissioner on Kakkanad flat death case.