ADVERTISEMENT

കൊച്ചി ∙ ലൈംഗികാതിക്രമക്കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജാമ്യ ഉത്തരവിലെ സെഷന്‍സ് കോടതി നിരീക്ഷണങ്ങള്‍ അനുചിതമെന്ന് സര്‍ക്കാര്‍‌ ചൂണ്ടിക്കാട്ടി. നിരീക്ഷണം എസ്‌സി/എസ്ടി വിഭാഗത്തെ അതിക്രമിക്കുന്നതു തടയുന്ന നിയമത്തിനെതിരാണ്. സത്യം പുറത്തുവരാന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദം കാരണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.

സിവിക് ചന്ദ്രനെതിരെയുള്ള ആദ്യ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ മുൻ ഉത്തരവും വിവാദത്തിലായിരുന്നു. രണ്ടാമത്തെ കേസിലെ ജാമ്യഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഇതേ ജഡ്ജിയുടെ ആദ്യ ഉത്തരവിനെതിരെയും വിമർശനമുയരുന്നത്. സുഹൃത്തുക്കൾക്കൊപ്പം കൊയിലാണ്ടി നന്തിയിൽ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ എഴുത്തുകാരിയെ സിവിക് നിർബന്ധപൂർവം കടന്നു പിടിച്ചെന്നും ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നുമായിരുന്നു ആദ്യ പരാതി. പട്ടികജാതിക്കാരിയാണെന്നു വ്യക്തമായി മനസ്സിലാക്കിയാണ് ലൈംഗികമായി ഉപദ്രവിച്ചതെന്നും പരാതിയിലുണ്ട്.

അതിനാൽ പട്ടികജാതി– പട്ടികവർഗക്കാർക്കെതിരായ അക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ജാതിവ്യവസ്ഥയ്ക്കെതിരെ നിരന്തരം പോരാടുന്ന സിവിക് ചന്ദ്രൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പോലും ജാതി രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരാൾ പട്ടികജാതിക്കാരിക്കു നേരെ ബോധപൂർവം ലൈംഗികാതിക്രമം നടത്തിയെന്നു വിശ്വസിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു. പരാതിക്കാരിയും പ്രതിയും നല്ല ബന്ധമായിരുന്നെന്നു പ്രതിഭാഗം ഹാജരാക്കിയ ചിത്രങ്ങളിൽ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

English Summary: Kerala government seeks cancellation of Civic Chandrans bail in sexual harassment case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com