ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിയെ പരസ്യമായി വെല്ലുവിളിച്ച കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്കു സാധ്യത. ചാന്‍സലര്‍ക്കെതിരെ മാധ്യമങ്ങളോടു സംസാരിച്ചതും ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്കായി സിന്‍ഡിക്കറ്റ് വിളിച്ചുകൂട്ടിയതും ഗുരുതര ചട്ടലംഘനമാണെന്നു ഗവർണർക്ക് നിയമോപദേശം ലഭിച്ചു. 

ഡൽഹിയിലുള്ള ഗവര്‍ണര്‍ 25നു മടങ്ങിയെത്തിയാലുടന്‍ നടപടിയുണ്ടായേക്കുമെന്നാണു സൂചന. ഡോ. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസറായി നിയമിക്കുന്നത് ഗവർണർ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചിരുന്നു. 

പ്രിയ വർഗീസിനെ നിയമിക്കാനുള്ള നടപടി രാഷ്ട്രീയപ്രേരിതമായതിനാൽ താൻ അതിനെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് അവരെ നിയമനത്തിനു പരിഗണിച്ചത്. നിയമന നടപടികൾ ചട്ടവിരുദ്ധമാണെന്ന പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക മരവിപ്പിച്ചതെന്നാണു ഗവർണറുടെ വാദം. 

നിയമന നടപടികൾക്കെതിരെ ആരോപണം ഉയരുകയും പ്രിയ വർഗീസിനെ 2 ദിവസത്തിനകം നിയമിക്കുമെന്നു വിസി പ്രഖ്യാപിക്കുകയും ചെയ്തതിനെത്തുടർന്നാണു ഗവർണർ നടപടികൾ മരവിപ്പിച്ചത്. ആരോപണത്തിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നിട്ടില്ല. ബന്ധപ്പെട്ടവരെ വിളിച്ചു ഹിയറിങ് നടത്തിയശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഗവർണർ തീരുമാനം എടുക്കാനിരിക്കുന്ന വിഷയത്തിൽ  അദ്ദേഹത്തിനു കീഴിലുള്ള സർവകലാശാല തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ ഔചിത്യം നിയമവൃത്തങ്ങളിൽ ചർച്ചയായിരുന്നു. 

English Summary: Kerala governor mulls tough action against Kannur University Vice-Chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com