ADVERTISEMENT

ബെംഗളൂരു∙ ലൈംഗിക ബന്ധം നിഷേധിച്ചുവെന്ന പേരിൽ ഭാര്യയെ ഭർത്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വനത്തിൽ തള്ളി. സംഭവത്തിൽ ബെംഗളൂരു മഡിവാളയിൽ താമസിക്കുന്ന പൃഥ്വിരാജ് സിങ് (28) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കൊപ്പം കൃത്യത്തിൽ പങ്കെടുത്ത സുഹൃത്ത് സമീർ കുമാറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പൃഥ്വിരാജ് സിങ്ങിന്റെ ഭാര്യ ജ്യോതികുമാരിയാണ് കൊല്ലപ്പെട്ടത്.

രണ്ടുവർഷം മുൻപാണ് ബിഹാർ സ്വദേശിയും ഇലക്ട്രീഷ്യനുമായ പൃഥ്വിരാജ് ബെംഗളൂരുവിലെത്തിയത്. ഒൻപത് മാസം മുൻപായിരുന്നു ഇയാളുടെ വിവാഹം. നാല് മാസം മുൻപാണ് ദമ്പതികൾ മഡിവാളയിൽ താമസമാക്കിയത്. ഓഗസ്റ്റ് മൂന്നാം തീയതി മുതൽ ഭാര്യയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 4ന് പൃഥ്വിരാജ് സിങ്ങ് മഡിവാള പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 

ഭാര്യ ഇടയ്ക്കിടെ വീട് വിട്ടു പോകാറുണ്ടെന്നും വൈകാതെ തന്നെ തിരിച്ചെത്താറുണ്ടെന്നും പൃഥ്വിരാജ് പൊലീസിനോട് പറഞ്ഞു. ഈ സമയത്തെല്ലാം ഫോൺ സിച്ച് ഓഫ് ചെയ്യുന്നത് പതിവാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ ഇയാൾ പറയുന്നതു കളവാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ദമ്പതികൾ നിരന്തരം കലഹിച്ചിരുന്നതായും ഓഗ‌സ്റ്റ് ഒന്നിനു ദമ്പതികൾ ഉഡുപ്പിയിലേക്കു യാത്ര പോയതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പൃഥ്വിരാജ് നേരത്തെ പറഞ്ഞ കാര്യങ്ങൾ മുഴുവൻ മാറ്റി പറഞ്ഞതോടെ പ്രതി പൃഥ്വിരാജ് തന്നെയെന്നു പൊലീസ് ഉറപ്പിച്ചു. 

നിരന്തരം തന്നെ അപമാനിച്ചതിനും നിരന്തരം ശാരീരിക ബന്ധം നിഷേധിച്ചതിനുമാണു ഭാര്യയെ കൊലപ്പെടുത്തിയതെന്നു ഇയാൾ സമ്മതിച്ചു. 38 വയസ്സുള്ളപ്പോൾ 28 വയസ്സ് മാത്രം പ്രായമെന്നു പറഞ്ഞാണ് ജ്യോതികുമാരി തന്നെ വിവാഹം ചെയ്‌തതെന്നും നിരന്തരം കലഹിച്ചിരുന്നതായും പൃഥ്വിരാജ് പറയുന്നു. താനും തന്റെ ബന്ധുക്കളും അപരിഷ്‌കൃതരാണെന്നു ഭാര്യ കുറ്റപ്പെടുത്തിയിരുന്നതായും ഇയാൾ ആരോപിക്കുന്നു. ഫോണിൽ നിരന്തരം ജ്യോതികുമാരി സംസാരിക്കുന്നതും സംശയത്തിന് ഇടയാക്കി. മറ്റൊരാളെ ഭാര്യ പ്രണയിക്കുന്നതിനാലാണ് ലൈംഗിക ബന്ധത്തിൽ‌നിന്നു വിട്ടുനിൽക്കുന്നതെന്നു പൃഥ്വിരാജ് സംശയിച്ചു.

നിരന്തരം തന്നെ അവഹേളിക്കുകയും ലൈംഗിക ബന്ധം നിഷേധിക്കുകയും ചെയ്യുന്ന ഭാര്യയെ വകവരുത്താൻ പ്രതി തീരുമാനിക്കുകയായിരുന്നു. ഇതിനായി സുഹൃത്തിനെയും ഒപ്പം കൂട്ടി. ഓഗസ്റ്റിന് ഒന്നിന് ജ്യോതികുമാരിയെയും കൂട്ടി പ്രതികൾ വാടകയ്ക്കെടുത്ത കാറിൽ ഉഡുപ്പിയിലേക്കു യാത്ര പോയി. തുടർന്ന് ഓഗസ്റ്റ് മൂന്നിന് ഉഡുപ്പിയിൽനിന്നു തിരികെ വരുന്നതിനിടെ വനപ്രദേശത്തു വച്ച് ദുപ്പട്ട കഴുത്തിൽ മുറുക്കി ജ്യോതികുമാരിയെ കൊലപ്പെടുത്തി. മൃതദേഹം വനത്തിൽ ഉപേക്ഷിച്ച് ബെംഗളൂരുവിൽ തിരികെയെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നുവെന്നു പൃഥ്വിരാജ് പൊലീസിനോടു സമ്മതിച്ചു. 

English Summary: Man kills wife for refusing sex, dumps body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com