വിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചര്‍ച്ച
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരും. സമരം പരിഹരിക്കാന്‍ മത്സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ചയ്ക്കകം ചര്‍ച്ച നടത്തും.
ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒന്‍പതംഗ സംഘമാണ് ചര്‍ച്ചയ്ക്കെത്തിയത്. ആവശ്യങ്ങള്‍ നടപ്പായെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. ഫിഷറീസ് മന്ത്രി നടത്തിയ ചര്‍ച്ച പോസിറ്റീവാണെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി.
തീരവാസികളുടെ ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം ഉറപ്പുനല്‍കിയെന്ന് മന്ത്രി അറിയിച്ചു. ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ ധാരണയായി. ക്യാംപുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുന്‍പ് ഇത് സാധ്യമാകും. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കും. സമരത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
English Summary: Vizhinjam Fishermen Protest to continue