പത്തനംതിട്ടയിൽ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ; മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ
Mail This Article
പത്തനംതിട്ട∙ അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി വീട്ടമ്മയെ പൊലീസ് പിടികൂടി. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ ബാഹുലേയന്റെ ഭാര്യ സുജാത(57യാണ് അറസ്റ്റിലായത്. പത്തനാപുരത്തുനിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്കു വരുന്നതിനിടെ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ സ്ക്വാഡും അടൂർ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കയ്യിൽനിന്നും 250 ഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. മടിക്കുത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഞ്ചാവ് ചില്ലറ വിൽപനയ്ക്കായി കൊണ്ടുവരുന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സൂര്യലാൽ അനധികൃത കഞ്ചാവു വിൽപന, വധശ്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പാ നിയമ പ്രകാരം നാടു കടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമ കേസിലുൾപ്പെട്ടയാളാണ്. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച കേസിൽ കുറച്ചു ദിവസം മുൻപാണ് ജയിൽമോചിതനായത്.
കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ അനധികൃത കടത്തും വിൽപനയും തടയുന്നതിനുള്ള നടപടികൾ ജില്ലയിൽ തുടരുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടികളുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു.
English Summary: House wife arrested with Ganja in Pathanamthitta