സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു; 5 പേർക്കെതിരെ കേസ്
Mail This Article
കൊച്ചി∙ വൈപ്പിനിൽ സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു. സിപിഎം ഏരിയാ സെക്രട്ടറി പ്രമിൽ, സുനിൽ ഹരീന്ദ്രൻ, സൂരജ്, സാബു, ലെനോഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയത്. അക്രമത്തിൽ സിപിഐ മണ്ഡലം സെക്രട്ടറിക്കും ലോക്കൽ സെക്രട്ടറിക്കും പരുക്കേറ്റു. ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐയും കോൺഗ്രസും നേതൃത്വം നൽകുന്ന സഹകരണ മുന്നണിയും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്കായിരുന്നു കൂടുതൽ സീറ്റുകൾ ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ സിപിഎം നടത്തിയ പ്രകടനത്തിനിടയിലാണ് സിപിഐ ഓഫിസിന് നേരെ ആക്രമണമുണ്ടായത്. ഓഫിസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം നേതാക്കളെ ആക്രമിക്കുകയും കസേരകൾ തല്ലി തകർക്കുകയും ചെയ്തു.
ഓഫിസിനു മുന്നിലെ കൊടിമരവും ഫ്ലക്സും നശിപ്പിച്ചു. സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻ.എ.ദാസൻ എന്നിവർക്കാണ് മർദനമേറ്റത്. പൊലീസ് എത്തിയാണ് ഇവരെ സ്ഥലത്തുനിന്നും ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് ജീപ്പിൽ ഇരിക്കുമ്പോഴും സിപിഎമ്മുകാർ ആക്രമിച്ചതായി ഇവർ ആരോപിച്ചു. സിപിഐ ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ സംഭവം വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടേക്കും.
English Summary: CPM activists attacked CPI local committee office at Vypin