പൊലീസിനെയും ജുഡീഷ്യറിയെയും ഭീഷണിപ്പെടുത്തി; ഇമ്രാനെതിരെ ഭീകരക്കുറ്റം
Mail This Article
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്തു. അതേസമയം, ഈ ‘രാഷ്ട്രീയ യുദ്ധത്തിൽ’ പൊലീസ് പങ്കെടുക്കരുതെന്ന് ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ആവശ്യപ്പെട്ടു. ശനിയാഴ്ച നടന്ന റാലിയിൽ പൊലീസിനെയും ജുഡീഷ്യറിയെയും സർക്കാർ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയെന്നതു കൊണ്ടാണ് ഭീകരവിരുദ്ധ കുറ്റം ഇമ്രാനെതിരെ ചുമത്തിയത്.
ഇസ്‌ലാമാബാദിലെ മാർഗല്ല പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രി 10നാണ് എഫ്ഐആറിടുന്നതെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാന്റെ പ്രസംഗം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും ബഹുമാന്യയായ വനിതാ അഡീഷനൽ സെഷൻസ് ജഡ്ജിയെയും ഭീഷണിപ്പെടുത്തുന്നതാണെന്നും അവരെ ജോലിയിൽനിന്നു തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
രാജ്യദ്രോഹ കുറ്റം ചുമത്തി ഇമ്രാന്റെ അടുത്ത അനുയായി ആയ ഷഹബാസ് ഗില്ലിനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗില്ലിനെതിരെ നടപടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥർ, വനിതാ ജഡ്ജി, പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഷ്ട്രീയ എതിരാളികൾ തുടങ്ങിയവർക്കെതിരെ കേസെടുക്കുമെന്നാണ് ഇമ്രാൻ പ്രസംഗത്തിൽ പറഞ്ഞത്.
English Summary: Pakistan's ex-premier Imran Khan was booked under the anti-terrorism act for threatening police, judiciary