കെണിയിൽപ്പെടുത്തി യുവാവിനെ ലോഡ്ജിലെത്തിച്ചു; കെട്ടിയിട്ട് കവർച്ച; ദമ്പതികൾ പിടിയിൽ
Mail This Article
കൊച്ചി ∙ യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് മര്‍ദിച്ച ശേഷം ആഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേര്‍ പിടിയില്‍. വിവരം പുറത്തു പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്ന് ആദ്യം പരാതിപ്പെടാൻ ഭയന്ന യുവാവ്, പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. കൊല്ലം ഉമയനല്ലൂർ സ്വദേശി ജിതിൻ, ഭാര്യ ഹസീന, കൊട്ടാരക്കരയില്‍ നിന്നുള്ള അൻഷാദ് എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.
ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ ഹസീന തൃപ്പൂണിത്തുറയിൽ ഹോം നഴ്സിങ് സർവീസ് നടത്തുന്ന വൈക്കം സ്വദേശിയായ യുവാവിനെ ജോലി വേണമെന്ന വ്യാജേനെ സമീപിച്ചു. പിന്നീട് യുവാവിനോട് പണം ആവശ്യപ്പെട്ടു. വായ്പ തിരിച്ചടവ് മുടക്കം വരുത്തിയതിനാല്‍ ഓണ്‍ലൈന്‍ വഴി പണം വേണ്ടെന്നും നേരിട്ട് മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് ലോഡ്ജിലേക്കു വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തുകയായിരുന്നു. ഹസീനയുടെ ഭര്‍ത്താവ് ജിതിനും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കസേരയിൽ കെട്ടിയിട്ട് മര്‍ദിച്ചു. മാല, കൈ ചെയിൻ, മോതിരം എന്നിവ ഊരിയെടുത്തു. മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന 30,000 രൂപയും കവർന്നു. എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങി 10,000 രൂപ പിൻവലിച്ചു. ഇതിനു പുറമേ യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ ഗൂഗിൾ പേ വഴിയും ഹസീന കൈക്കലാക്കി. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്.
English Summary: Couples Arrested For Attacking Youth In Kochi