ബലാത്സംഗ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്‌ത് പുലിവാൽ പിടിച്ച് ഇറ്റാലിയൻ നേതാവ്; രാഷ്ട്രീയ വിവാദം
Mail This Article
റോം∙ ഇറ്റലിയിലെ പിയാചെൻസ നഗരത്തിൽ 55 വയസ്സുകാരിയായ യുക്രെയ്‌ൻ സ്ത്രീ ലൈംഗിക അതിക്രമത്തിനിരയാകുന്ന വിഡിയോ ട്വീറ്റ് ചെയ്‌ത ഇറ്റാലിയൻ നേതാവ് ജോർജിയ മെലോനി വിവാദത്തിൽ. ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്റർ ചൊവ്വാഴ്‍ച വിഡിയോ നീക്കം ചെയ്‌തിരുന്നു. സെപ്റ്റംബർ 25 ന് നടക്കുന്ന ഇറ്റാലിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ ജോർജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‍സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സംഖ്യം വൻ ഭൂരിപക്ഷം നേടുമെന്നു സമീപകാല സർവേകൾ പ്രവചിച്ചിരുന്നു.
ഗിനിയയിൽ നിന്നുള്ള അഭയാർഥിയാണ് കഴിഞ്ഞ ഞായറാഴ്‍ച പിയാചെൻസയിലെ തെരുവിൽ യുക്രെയ്‍ൻ സ്ത്രീയെ ബലാത്സംഗം ചെയ്‍തത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പരിസരത്തെ അപാർട്‌മെന്റിൽ ഉണ്ടായിരുന്ന ആരോ ചിത്രീകരിക്കുകയായിരുന്നു. പ്രദേശിക മാധ്യമങ്ങൾ എഡിറ്റ് ചെയ്‌ത്പുറത്തുവിട്ട വിഡിയോയാണ് ജോർജിയ മെലോനി ട്വീറ്റ് ചെയ്‌തത്. ദൃശ്യങ്ങൾ ബ്ലർ ചെയ്‌തിരുന്നു. ലൈംഗിക അതിക്രമങ്ങൾക്കു മുൻപിൽ നിശബ്‌ദയായിരിക്കാൻ കഴിയില്ലെന്ന ശീർഷകത്തിലാണ് മെലോനി വിഡിയോ പങ്കുവച്ചത്. അതിജീവിതയോട് ഐക്യദാർഢ്യം പ്രകടപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും നീതിക്കുള്ള പോരാട്ടത്തിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുമെന്നും മെലോനി പിന്നീട് പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികൾ മെലോനിയുടെ പ്രവൃത്തിയെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയ വിവാദമായി. അതിജീവിതയുടെ അനുവാദമില്ലാതെ സ്വകാര്യത ലംഘിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മെലോനി വലിയ തെറ്റാണ് ചെയ്‌തതെന്നു സാമൂഹ്യപ്രവർത്തകർ അടക്കമുള്ളർ ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് വിജയം മുന്നിൽകണ്ടാണ് മെലോനി തരംതാഴ്‍ന്ന പ്രവൃത്തി ചെയ്‍തതെന്നും അതിജീവിതയ്ക്ക് അവർ നൽകിയ മാനസിക ആഘാതം വലുതാണെന്നും ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ പൗലോ ജെന്‍റിലോനി പ്രതികരിച്ചു. ബ്രദേഴ്‍സ് ഓഫ് ഇറ്റലി പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തി കാട്ടുന്ന നേതാവാണ് ജോർജിയ മെലോനി.
English Summary: Italian Leader Running For PM Tweets Video Of Ukranian Woman Being Raped