സൊനാലിയുടെ മരണം: 14 വർഷത്തിന് ശേഷം വീണ്ടും ശ്രദ്ധാകേന്ദ്രമായി ഗോവയിലെ ‘കുർലീസ്’ റസ്റ്ററന്റ്
Mail This Article
പനജി∙ ബിജെപി നേതാവ് സൊനാലി ഫൊഗട്ടിന്റെ മരണത്തെ തുടർന്ന് ഗോവയിലെ അഞ്ജുന ബീച്ചിലെ ‘കുർലീസ്’ റസ്റ്ററന്റ് വീണ്ടും വാർത്തകളിൽ നിറയുന്നു. 14 വർഷം മുൻപ്, 2008 ൽ ബ്രിട്ടിഷ് കൗമാരക്കാരി സ്കാർലറ്റ് ഈഡൻ കീലിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ഈ റസ്റ്ററന്റ് മുൻപ് വാർത്തകളിൽ ഇടം നേടിയത്. പീഡിപ്പിക്കപ്പെടുന്നതിനു തൊട്ടുമുൻപ് സ്കാർലറ്റ് ഈഡൻ കീലിങ് ‘കുർലീസ്’ സന്ദർശിച്ചിരുന്നുവെന്ന് കീലിങ്ങിന്റെ അമ്മ അവകാശപ്പെട്ടിരുന്നു.
ഗോവയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ ഹരിയാനയിൽനിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) ഓഗസ്റ്റ് 22ന് റസ്റ്ററന്റ് സന്ദർശിച്ചിരുന്നു. പിന്നീട്, താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങിയ സൊനാലിയെ ഓഗസ്റ്റ് 23ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് അഞ്ജുനയിലെ സെന്റ് ആന്റണി ഹോസ്പിറ്റലിലെത്തിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ, മൃതദേഹത്തിൽ ആയുധം മൂലമുള്ള പരുക്കുകൾ കണ്ടെത്തി. തുടർന്ന് നടിയുടെ സഹായികളായ സുധീർ സാഗ്‌വൻ, സുഖ്‌വിന്ദർ വസി എന്നിവരെ പ്രതികളാക്കി ഗോവ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
English Summary: Sonali Phogat Case: Goa's 'Curlie's' Restaurant Back In Limelight After 14 Years