‘പ്രകോപിതരാകരുത്’: സിപിഎം ഓഫിസ് ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകി. പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
∙ കല്ലെറിഞ്ഞത് ആര്‍എസ്എസ്: ഇ.പി.ജയരാജന്‍
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലെറിഞ്ഞത് ആര്‍എസ്എസ് പ്രവർത്തകരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് കല്ലേറിനു പിന്നില്‍. സിപിഎം ഓഫിസില്‍നിന്ന് ആരെങ്കിലും പുറത്തിറങ്ങിയാല്‍ അവരെ ആക്രമിക്കാനും ആര്‍എസ്എസ് ലക്ഷ്യമിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
∙ ഗൂഢാലോചനയെന്ന് പി.എ.മുഹമ്മദ് റിയാസ്
സിപിഎം ഓഫിസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ ബന്ധമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫിലെ ചില പ്രമുഖ നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും മന്ത്രി ആരോപിച്ചു.
∙ ശ്രദ്ധ തിരിക്കാനെന്ന് വി.വി.രാജേഷ്
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലെറിഞ്ഞത് സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. എകെജി സെന്ററിനുനേരെ ബോംബെറിഞ്ഞവര്‍ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലെറിഞ്ഞത്. ഇതിന്റെ പേരില്‍ ബിജെപി ഓഫിസ് ആക്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Leaders on Thiruvananthapuram CPM District Committee Office Attack