പിണറായിയുടെ ചരിത്രം ആവർത്തിച്ച് ഗോവിന്ദനും; മന്ത്രിസഭയിലെ ഒഴിവിലേക്ക് ഇനി ആര്?
Mail This Article
തിരുവനന്തപുരം∙ പാർട്ടിയുടെ കരുത്തനായ നേതാവ് കോടിയേരി ബാലകൃഷ്ണൻ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് സ്ഥാനമൊഴിയുമ്പോൾ സൈദ്ധാന്തികനും പാർട്ടി നിലപാടുകളിൽ കാർക്കശ്യക്കാരനുമായ എം.വി.ഗോവിന്ദനാണ് പകരമെത്തുന്നത്. കണ്ണൂരുകാരനായ സെക്രട്ടറി സ്ഥാനമൊഴിയുമ്പോൾ പകരക്കാരനും കണ്ണൂരിൽനിന്നാണ്.
എക്സൈസ് മന്ത്രിയായ എം.വി.ഗോവിന്ദൻ സെക്രട്ടറിയാകുമ്പോൾ മന്ത്രിസഭയിൽ പുനഃസംഘടന വേണ്ടിവരും. അടുത്തയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇതിനു മുൻപായി പൊളിറ്റ് ബ്യൂറോ യോഗവും ചേരും. ഒന്നാം പിണറായി സർക്കാരിൽ അംഗങ്ങളായിരുന്നവർ മന്ത്രിമാരാകാൻ സാധ്യത കുറവാണെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.
ചടയൻ ഗോവിന്ദന്റെ നിര്യാണത്തെത്തുടർന്ന് മന്ത്രിസഭയിൽനിന്ന് രാജിവച്ചാണ് 1998ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായത്. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ഒഴിയുമ്പോൾ, മന്ത്രിസഭയിൽനിന്നാണ് പകരക്കാരനെത്തുന്നത്. വി.എസ്.അച്യുതാനന്ദനുശേഷം കണ്ണൂരിനു പുറത്തുനിന്ന് പാർട്ടി സെക്രട്ടറി ഉണ്ടാകാത്ത ചരിത്രവും ആവർത്തിച്ചു.
പാർട്ടി നിലപാടുകളെ മുറുകെപിടിച്ച് തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള കഴിവാണ് എം.വി.ഗോവിന്ദന്റെ പ്രത്യേകത. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലടക്കം എം.വി.ഗോവിന്ദന്റെ പ്രവർത്തന മികവ് പാർട്ടി തിരിച്ചറിഞ്ഞതാണ്. കോടിയേരി ഒഴിയുമ്പോൾ കണ്ണൂരിൽനിന്നു തന്നെ പുതിയ സെക്രട്ടറി വേണമെന്നു മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിർദേശമായിരുന്നു. കോടിയേരിയും എം.വി.ഗോവിന്ദനെ പിന്തുണച്ചു. എൽഡിഎഫ് കൺവീനറായി ചുമതലയേറ്റ് അധികനാളാകാത്തതിനാൽ ഇ.പി.ജയരാജനും കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതിനാൽ എ.വിജരാഘവനും പരിഗണിക്കപ്പെട്ടില്ല.
ഒന്നരവർഷം കഴിയുമ്പോൾ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് എം.വി.ഗോവിന്ദനു മുന്നിലുള്ള പ്രധാന കടമ്പ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റു മാത്രമാണ് എൽഡിഎഫിനു ലഭിച്ചത്. കേരളത്തിൽ മാത്രം അധികാരത്തില്‍ ഉള്ളതിനാൽ ദേശീയ നേതൃത്വത്തിന്റെ പ്രധാന പ്രതീക്ഷ ഇവിടെയാണ്. ദേശീയ തലത്തിൽ പാർട്ടി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ കേരളത്തിൽനിന്ന് കൂടുതൽ സീറ്റുകൾ നേടിയാൽ മാത്രമേ ബിജെപിക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കാനാകൂ എന്നു നേതൃത്വം കരുതുന്നു.
ബംഗാളിൽ ഉടനെ ഒരു തിരിച്ചുവരവ് പാർട്ടി പ്രതീക്ഷിക്കുന്നില്ല. ത്രിപുരയിലും കാര്യങ്ങൾ മെച്ചമല്ല. സീറ്റ് വിഭജനകാര്യങ്ങളിൽ കോടിയേരിയുടെ നയതന്ത്രജ്ഞത പാർട്ടിക്കു ഗുണം ചെയ്തിരുന്നു. കോടിയേരിയുടെ അഭാവത്തിൽ ഘടകകക്ഷികളെ പിണക്കാതെ സീറ്റു വിഭജന നടപടികൾ പൂർത്തിയാക്കേണ്ട പ്രധാന ഉത്തരവാദിത്തം എം.വി.ഗോവിന്ദനിലേക്കെത്തുകയാണ്.
പാർട്ടിയെയും സർക്കാരിനെയും ഭിന്നതയില്ലാതെ കൊണ്ടുപോകാൻ കോടിയേരിക്കു കഴിഞ്ഞിരുന്നു. സിപിഐയുടെ എതിർപ്പുകൾ പൊട്ടിത്തെറിയിലേക്കെത്താതെ പരിഹരിച്ചതും കോടിയേരിയുടെ നേതൃമികവായിരുന്നു. ഇക്കാര്യങ്ങളിൽ എം.വി.ഗോവിന്ദന്റെ മികവിനെ അടിസ്ഥാനമാക്കിയാകും മുന്നണിയുടെയും സർക്കാരിന്റെയും മുന്നോട്ടുപോക്ക്.
സജി ചെറിയാൻ ഒഴിഞ്ഞതോടെ രണ്ടു മന്ത്രി സ്ഥാനങ്ങളാണ് നികത്തേണ്ടത്. എം.ബി.രാജേഷ് സ്പീക്കർ സ്ഥാനത്തുനിന്ന് മന്ത്രിസഭയിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്ന പ്രചാരണവുമുണ്ട്. കോടിയേരി സ്ഥാനമൊഴിയുന്നതോടെ ഭരണതലത്തിലും പാർട്ടി തലത്തിലും ഒരേപോലെ ശക്തനായ നേതാവിനെയാണ് നഷ്ടമാകുന്നത്. ഈ രണ്ടുഗുണങ്ങളും ഒത്തിണങ്ങിയ നേതാക്കളുടെ അഭാവമാണ് പാർട്ടി നേരിടുന്ന വെല്ലുവിളി. അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളാകും പാർട്ടി തലത്തിലുണ്ടാകുക.
English Summary: MV Govindan to replace Kodiyeri as CPM State Secretary