ജീവനക്കാര്‍ക്കെതിരായ ആക്രമണം: ഡിവൈഎഫ്ഐ നേതാവ് ഒന്നാം പ്രതി, പ്രതിഷേധം
Mail This Article
കോഴിക്കോട് ∙ മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഒന്നാം പ്രതി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 16 പേരെ കേസില്‍ പ്രതി ചേര്‍ത്തു. അതേസമയം, മുന്‍പും ഇതേ സംഘം ആക്രമണം നടത്തിയിരുന്നതായി സുരക്ഷാ ജീവനക്കാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ജീവനക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചു.
ജീവനക്കാരെ അതിക്രൂരമായി മര്‍ദിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടും പ്രതി ചേര്‍ത്തിരുന്നില്ല. മര്‍ദനമുണ്ടായി ഒരു ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെയാണ് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.അരുണിനെ പൊലീസ് പ്രതി ചേർത്തത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍, മര്‍ദനം, ആശുപത്രി സുരക്ഷാനിയമം ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പ്രതിഷേധിച്ചു. ഇതേ സംഘത്തിന്റ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ടെന്നു സുരക്ഷാ ജീവനക്കാർ മനോരമ ന്യൂസിനോട് പറഞ്ഞു. മുന്‍പ് ആക്രമണം നടന്നപ്പോള്‍ മതിയായ നടപടി ഇല്ലാത്തതിനാലാണ് സംഭവം ആവര്‍ത്തിച്ചതെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെ രാവിലെ സൂപ്രണ്ടിനെ കാണാനെത്തിയ ഡിവൈഎഫ്ഐ നേതാവ് അരുണിനെയും കുടുംബത്തെയും സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് ആക്രമണത്തിനു കാരണമായത്. കയ്യേറ്റം ചെയ്തെന്ന് അരുണിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
English Summary: Medical College Attack, Follow Up