ഗുജറാത്ത് കലാപം: സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം
Mail This Article
ന്യൂഡൽഹി∙ സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സൂപ്രീം കോടതി. ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് സ്ഥാപിക്കാൻ ഉന്നതർക്കെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിലാണ് ജൂൺ 25ന് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ടീസ്റ്റയുടെ പാസ്പോർട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ടീസ്റ്റ സെതൽവാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമല്ലെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ടീസ്റ്റയുടെ ജാമ്യാപേക്ഷയിലെ തീരുമാനം അനാവശ്യമായി വലിച്ചു നീട്ടുന്ന ഗുജറാത്ത് സർക്കാർ നടപടിയെയും കോടതി ചോദ്യം ചെയ്തു. കേസിന്റെ പ്രത്യേകതകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഗുജറാത്ത് സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ടീസ്റ്റയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമാണ് ഹാജരായത്.
English Summary: Activist Teesta Setalvad Gets Bail