സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; എം.വി.ഗോവിന്ദന് രാജിവച്ചേക്കും
Mail This Article
തിരുവനന്തപുരം∙ ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യും. പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു പിന്നാലെ ഇന്നു വൈകിട്ടോ നാളെയോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കും. പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയാണു കഴിഞ്ഞ സംസ്ഥാന സമിതി യോഗം പിരിഞ്ഞത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ രണ്ടുപദവികളിലും തുടര്‍ന്നത്. ഇന്നലെ നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യും. വിപുലമായ പുനഃസംഘടന സിപിഎം നേതൃത്വത്തിന്‍റെ പരിഗണനയിലില്ല. നിലവില്‍ 20 മന്ത്രിമാരാണുള്ളത്. എം.വി.ഗോവിന്ദന്‍ രാജിവയ്ക്കുന്നതോടെ എണ്ണം 19 ആയി കുറയും.
അതേസമയം, സജി ചെറിയാന്‍ രാജിവച്ച ഒഴിവ് നികത്തുന്ന കാര്യം ഇപ്പോള്‍ പാര്‍ട്ടിയുടെ പരിഗണനയിലില്ല. എം.വി.ഗോവിന്ദന് പകരക്കാരനെ നിശ്ചയിക്കുന്നതിനാണു മുന്‍ഗണന. കണ്ണൂരില്‍ നിന്നുതന്നെയാകും പുതിയ മന്ത്രിയെന്നാണു സൂചന. കഴിഞ്ഞ മന്ത്രിസഭയില്‍നിന്ന് ആരെയും വീണ്ടും മന്ത്രിയാക്കുന്നത് പരിഗണനയിലില്ലാത്തത് തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു.
അങ്ങനെയെങ്കില്‍ വകുപ്പുകളിലും മാറ്റത്തിനു സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ ഇന്ന് സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്യും. ഇക്കാര്യത്തൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാകും. കണ്ണൂരിനു പുറത്തുള്ളവരിലേക്കു ചര്‍ച്ച നീണ്ടാല്‍ പൊന്നാനി എംഎല്‍എ പി.നന്ദകുമാര്‍, ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു എന്നിവര്‍ക്കും സാധ്യതയുണ്ട്.
English Summary: CPM State Secretariat to hold today