പീഡനം തടഞ്ഞ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടു; നോവായി കുഞ്ഞിന്റെ കരച്ചിൽ
Mail This Article
ഫത്തേബാദ് ∙ ലൈംഗികാതിക്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി. ഒൻപത് വയസ്സുള്ള കുഞ്ഞുമായി റോത്തക്കിൽനിന്ന് തൊഹാനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സന്ദീപ് (27) എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽനിന്ന് ചാടി പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. തൊഹാനയിൽ എത്താൻ 20 കിലോമീറ്റർ മാത്രമുള്ളപ്പോൾ ഭാര്യ ഫോണിൽ വിളിച്ചെന്നും തന്നെയുംകുഞ്ഞിനെയും കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ കുഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽനിന്ന് ഇറങ്ങിവരികയായിരുന്നു. ചോദിച്ചപ്പോൾ ഒരാൾ അമ്മയെ ട്രെയിനിൽനിന്ന് തള്ളിയിട്ടതായി പറഞ്ഞു.
പൊലീസും യുവതിയുടെ കുടുംബവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽനിന്ന് മൃതദേഹം കണ്ടെടുത്തു. യുവതി സഞ്ചരിച്ച കോച്ചിൽ മൂന്നുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫത്തേബാദ് പൊലീസ് മേധാവി ആസ്ത മോദി പറഞ്ഞു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി റെയിൽവേ പൊലീസ് എസ്ഐ ജഗ്ദിഷ് വ്യക്തമാക്കി.
English Summary: Woman Thrown Off Train In Sex Assault Bid, Child Found Alone In Coach