പളനിസാമിക്ക് ആശ്വാസം; അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ശരിവച്ചു
Mail This Article
ന്യൂഡൽഹി ∙ എടപ്പാടി പളനിസാമിയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ശരിവച്ച് മദ്രാസ് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി സിംഗിൾബെഞ്ച് വിധി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് തിരഞ്ഞെടുപ്പ് ശരിവച്ചത്. അണ്ണാ ഡിഎംകെയിൽ നിന്ന് ഒ.പനീർസെൽവത്തെ പുറത്താക്കിയതും എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കിയതുമാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
നേരത്തെ, തീരുമാനങ്ങൾക്കു ഭരണഘടനാപരമായ സാധുതയില്ലെന്നു വിലയിരുത്തിയാണ് കോടതി പളനിസാമിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. നേരത്തേതുപോലെ കോഓർഡിനേറ്റർ, ജോയിന്റ് കോഓർഡിനേറ്റർ എന്ന രീതിയിൽ പാർട്ടിയുടെ ഭരണനേതൃത്വം തൽക്കാലത്തേക്കു തുടരാൻ നിർദേശിച്ചു. പുതുതായി ജനറൽ കൗൺസിൽ യോഗം നടത്തിയ ശേഷം നേതൃതലത്തിലെ മാറ്റങ്ങൾ തീരുമാനിക്കാമെന്നും ജസ്റ്റിസ് ജി.ജയചന്ദ്രന്റെ ഉത്തരവിലുണ്ടായിരുന്നു.
പാർട്ടി സംബന്ധിച്ച അന്തിമ തീരുമാനം ജനറൽ കൗൺസിലിന്റേതാണെന്നും നിയമവഴിയിലൂടെതന്നെ അതു സ്ഥാപിച്ചെടുക്കുമെന്നും എടപ്പാടി പക്ഷം പ്രതികരിച്ചിരുന്നു. ഇരട്ടനേതൃത്വത്തിൽ നിന്ന് ജയലളിതയുടെ കാലത്തെന്നതു പോലെ ഒറ്റനേതൃത്വത്തിലേക്കു പാർട്ടിയെ മാറ്റാനാണ് എടപ്പാടിപക്ഷം ചരടുവലിച്ചത്. പാർട്ടിയിൽ ഭൂരിഭാഗവും എടപ്പാടിക്കൊപ്പമാണ്.
English Summary: Madras HC sets aside single-judge order to maintain status quo in AIADMK leadership