ജീവിതം അപകടത്തിൽ, സ്വന്തം രാജ്യത്ത് ചികിത്സയില്ല; നിത്യാനന്ദ ശ്രീലങ്കയില്‍ അഭയം തേടി ?
Mail This Article
ന്യൂഡൽഹി∙ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി സ്വന്തമായി രാജ്യം സ്ഥാപിച്ച വിവാദ സന്യാസി നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി സൂചന. നിത്യാനന്ദയ്ക്കെതിരെ കര്‍ണാടക കോടതി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോളിന്റെ തിരച്ചില്‍ നോട്ടിസും നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കു ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത കൈലാസമെന്ന രാജ്യത്തിരുന്നാണ് നിത്യാനന്ദ ശ്രീലങ്കയ്ക്കു കത്തുനല്‍കിയത്. കൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയാണ് ഓഗസ്റ്റ് ഏഴിനു ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്കു കത്തുനല്‍കിയത്. നിത്യാനന്ദയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും സ്വന്തം രാജ്യമായ കൈലാസത്ത് ചികില്‍സാ സൗകര്യങ്ങളും ഡോക്ടര്‍മാരും ഇല്ലാത്തിനാല്‍ സ്ഥിരമായി അഭയം നല്‍കണമെന്നാണു കത്തിലെ അഭ്യര്‍ഥന.
നിത്യാനന്ദയുടെ ചികിത്സാ ആവശ്യത്തിനായി കോടികള്‍ വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിനല്‍കാമെന്നും ചികില്‍സയ്ക്കുശേഷം ഈ ഉപകരണങ്ങള്‍ ലങ്കയിലെ ജനങ്ങള്‍ക്കു നല്‍കാമെന്നും വാഗ്ദാനമുണ്ട്. കത്ത് ലഭിച്ച് ഒരുമാസമായിട്ടും ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. 2010ല്‍ ആശ്രമത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് നിത്യാനന്ദ. കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്ന നിത്യാനന്ദ ജാമ്യം നേടി പുറത്തിറങ്ങിയതിനു പിറകെ രാജ്യം വിടുകയായിരുന്നു. ഗുജറാത്ത് സ്വദേശികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.
English Summary: Life in danger: Rape-accused Nithyananda seeks medical asylum in Sri Lanka