തട്ടിയെടുത്ത വിമാനവുമായി വട്ടമിട്ട് പറന്ന് യുവാവ്, ഇടിച്ചിറക്കുമെന്ന് ഭീഷണി; പരിഭ്രാന്തി
Mail This Article
വാഷിങ്ടൻ∙ യുഎസിൽ തട്ടിയെടുത്ത വിമാനവുമായി പരിഭ്രാന്തി സൃഷ്ടിച്ച പൈലറ്റ് പൊലീസ് കസ്റ്റഡിയിൽ. യുഎസിലെ മിസിസിപ്പിയിലെ ടുപ്പേലോയിലെ വാൾമാർട് സ്റ്റോറിലേക്ക് വിമാനം ഇടിച്ചിറക്കുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. സ്റ്റോറിനു മുകളിൽ കൂറേനേരം വട്ടമിട്ടു പറന്നതോടെ പൊലീസ് എത്തി അവിടെയുള്ള ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഇരുപത്തിയൊൻപതുകാരനായ യുവാവ്, ടുപേളോ വിമാനത്താവളത്തിൽനിന്നാണ് വിമാനം തട്ടിയെടുത്തതാണെന്നാണ് വിവരം. ഒൻപത് സീറ്റും രണ്ടു എൻജിനുകളുമുള്ള ബീച്ച്ക്രാഫ്റ്റ് കിങ് എയർ 90 എന്ന വിമാനം ഉപയോഗിച്ചാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൂന്നു മണിക്കൂറോളം വിമാനം വാൾമാർട്ടിനു മുകളിൽ ചുറ്റിക്കറങ്ങി. തുടർന്ന് അവിടെനിന്നും നീങ്ങിയ വിമാനം ഇന്ധനം തീർന്നതോടെ ഒരു വയലിൽ ഇറക്കുകയായിരുന്നു. ഇവിടെനിന്നാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല
പ്രദേശത്തുള്ളവരോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഭീതിയൊഴിഞ്ഞതായി അറിയിപ്പു കിട്ടുന്നതുവരെ ഇവിടേക്ക് തിരികെയെത്തരുതെന്നും പ്രദേശവാസികളെ അറിയിച്ചിരന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും എല്ലാ എമർജൻസി സർവീസുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary: US: Pilot lands stolen plane on field in Mississippi after threatening to crash into Walmart store