‘പൊന്നുപോലെ കൊണ്ടുനടന്നതാ; എന്റെ കുഞ്ഞിന്റെ പാർട്സുകൾ വാക്സീൻ കമ്പനിക്കാർ കൊണ്ടുപോയെന്നാ വിശ്വാസം’
Mail This Article
കോട്ടയം∙ പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് വേണ്ടത്ര ചികിത്സ നൽകാത്തതുകൊണ്ടെന്ന് കുടുംബം. ആശുപത്രിയിൽ പരിമിതികളുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പേവിഷബാധയ്ക്ക് മൂന്നു വാക്സീനും എടുത്തിരുന്നു.
‘‘കുത്തിവയ്പ് എടുത്തതുകൊണ്ടാണ് കുട്ടി മയങ്ങി കിടക്കുന്നതെന്നാണ് ആശുപത്രിയിൽനിന്ന് പറഞ്ഞത്. ഇതിനു വേണ്ടി പ്രത്യേക മരുന്നില്ലെന്നും പറഞ്ഞു. ഞങ്ങളുടെ കുഞ്ഞിന്റെ പാർട്സുകൾ മൊത്തം വാക്സീൻ കമ്പനിക്കാർ കൊണ്ടുപോയെന്നാണ് എന്റെ വിശ്വാസം. ഇങ്ങനെ കളഞ്ഞല്ലോ എന്റെ കുഞ്ഞിനെ..എന്നാലും അവിടെനിന്ന് ഇവിടെവരെ വന്നതാണല്ലോ.. 12 വയസ്സു വരെ പൊന്നുപോലെ കൊണ്ടുനടന്നതാ..’’– അഭിരാമിയുടെ മാതാപിതാക്കൾ പറഞ്ഞു.
ഓഗസ്റ്റ് 13നാണ് അഭിരാമിയെ തെരുവുനായ കടിച്ചത്. കൈയിലും കാലിനും കണ്ണിനടത്തുമായി മൂന്നിടത്താണ് ആക്രമണമേറ്റത്. ഇതിൽ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.
ആരോഗ്യനില വഷളായതോടെ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രാവിലെ പാലു വാങ്ങാൻ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോൾ എഫ്‌എച്ച്സിയിൽ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല. കുട്ടിക്ക് പെരുനാട് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
Conent Highlights: Stray Dog, Death, Kottayam Medical College